റോഡരികിൽ കിടക്കുന്ന മരത്തടി
പുനലൂർ : ലക്ഷങ്ങൾ വിലമതിക്കുന്ന തടികൾ റോഡരികിൽ കിടന്നു നശിക്കുന്നു. മലയോര ഹൈവേയിൽ പുനലൂർ ചുടുകട്ടയ്ക്കും അടുക്കളമൂലയ്ക്കും മധ്യേ 2023 ജൂലൈയിൽ കടപുഴകിയ കൂറ്റൻ ആഞ്ഞിലിമരത്തിന്റെ തടിയാണ് ഇനിയും ലേലംചെയ്യാതെ നശിക്കുന്നത്. റോഡരികിൽ ഉപേക്ഷിച്ചനിലയിലുള്ള ഈ തടി ചിതലരിച്ചും മഴയും വെയിലുമേറ്റും നശിക്കുകയാണ്. വിലയിട്ടുവരുമ്പോഴേക്കും തടി ശേഷിക്കുമോയെന്ന കാര്യം സംശയമാണ്. വനംവകുപ്പ് സമയബന്ധിതമായി വിലയിട്ടുനൽകാത്തതാണ് ഈ സ്ഥിതിയിലേക്കു നയിച്ചത്.
ഹൈവേക്ക് കുറുകെ വീണപ്പോൾത്തന്നെ മരം ലേലംചെയ്യാൻ വിലയിട്ടുനൽകണമെന്ന് മരാമത്തുവകുപ്പ് അധികൃതർ വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മരം കാടുമൂടിക്കിടക്കുന്നതിനാൽ കാടുനീക്കി നൽകണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടു. ഇതിൻപ്രകാരം തടി സ്ഥാനംമാറ്റിയിട്ട് കാടുനീക്കി നൽകിയെങ്കിലും വിലയിടാൻ നടപടിയുണ്ടായില്ല. കഴിഞ്ഞ മേയിലാണ് തടിക്കു വിലയിടാൻ മരാമത്തുവകുപ്പ് നടപടിയാരംഭിച്ചത്. എന്നാൽ, ഇതേവരെ ലേലംചെയ്യാനായിട്ടില്ല.
ആഞ്ഞിലിമരം വീണതിനെത്തുടർന്ന് അന്ന് റോഡിന്റെ ചുമതലയുണ്ടായിരുന്ന കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ഇതിനു സമീപത്തെ കൂറ്റൻ മാവുൾപ്പെടെ പല മരങ്ങളും മുറിച്ചുനീക്കിയിരുന്നു. ഇവയുടെ തടിയും വഴിയോരത്ത് ഉപേക്ഷിക്കുകയാണുണ്ടായത്. ഈ തടിയും ഏതാണ്ടു നശിച്ച നിലയിലാണ്.
റോഡ് പിന്നീട് മരാമത്തുവകുപ്പിന്റെ നിരത്തുവിഭാഗത്തിനു കൈമാറിയതിനാൽ തുടർനടപടികൾ വകുപ്പിന്റെ ചുമതലയിലായി. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ തടികൾക്ക് അസാധാരണ വലിപ്പമായതിനാൽ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ മരാമത്തുവകുപ്പിനു സംവിധാനമില്ല. അതിനാൽ,റോഡരികിൽത്തന്നെ മഴയും വെയിലുമേറ്റു നശിക്കുകയാണ്. ഇതുവഴി ലക്ഷങ്ങളാണ് സർക്കാരിനു നഷ്ടമാവുന്നത്. മുൻപും ഇവിടെ വഴിയരികിൽ ഉപേക്ഷിച്ച തടികൾ ദ്രവിച്ചു നശിച്ചിരുന്നു.
Tags : Local News Nattuvishesham Kollam