കോടമഞ്ഞ് മൂടിയ താഴ്വാരത്തിന്റെ കോട്ടപ്പാറയില്നിന്നുള്ള മനോഹര ദൃശ്യം (ഇൻസെറ്റിൽ കോട്ടപ്പാറയിലേക്കു പ്രവേശനം നിരോധിച്ച് വനംവകുപ്പ് സ്ഥാപിച്ച ബോര്‍ഡ്).
വണ്ണപ്പുറം: നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന വണ്ണപ്പുറം കോട്ടപ്പാറയില്‍ പ്രവേശനം നിരോധിച്ച് വനംവകുപ്പ്. പ്രവേശനം നിരോധിച്ചുള്ള ബോര്‍ഡ് വനംവകുപ്പ് മൂന്നു ദിവസം മുമ്പ് സ്ഥാപിച്ചു. വണ്ണപ്പുറം പഞ്ചായത്തില്‍ വനംവകുപ്പ് പ്രവേശനം നിരോധിക്കുന്ന മൂന്നാമത്തെ കേന്ദ്രമാണ് ഇത്. നേരത്തേ മീനുളിയാന്‍ പാറയിലും കാറ്റാടിക്കടവിലും പ്രവേശനം നിരോധിച്ച് വനംവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതോടെ പഞ്ചായത്തിലെ ടൂറിസം വികസനസാധ്യതകള്‍ക്ക് തിരിച്ചടിയായി.
കോടമഞ്ഞു മൂടിക്കിടക്കുന്ന കോട്ടപ്പാറ താഴ്വരയുടെ ഭംഗി ആസ്വദിക്കാന്‍ പുലര്‍ച്ചെയോടെയാണ് ഇവിടെ സഞ്ചാരികള്‍ എത്തുന്നത്. സമുദ്രനിരപ്പില്‍നിന്ന് 1,100 അടിയിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാല്‍ സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും കാഴ്ച മതിയാവോളം ആസ്വദിക്കാം. ആകാശം താഴേക്കിറങ്ങി വന്നതുപോലെ മൂടല്‍മഞ്ഞ്, തണുത്ത കാലാവസ്ഥ, വീശിയടിക്കുന്ന കാറ്റ് എല്ലാം ചേര്‍ന്ന് സുന്ദരമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഇവിടെ ആളുകള്‍ എത്തിയിരുന്നത്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കോട്ടപ്പാറയുടെ ദൃശ്യഭംഗി പ്രചരിച്ചതോടെ വണ്ണപ്പുറം പഞ്ചായത്ത് ഇവിടെ ടൂറിസം സാധ്യതകളും ലക്ഷ്യമിട്ടിരുന്നു. ഇതിനിടെയാണ് വനംവകുപ്പിന്റെ നടപടി വിലങ്ങുതടിയായത്.
നൂറുകണക്കിന് സഞ്ചാരികള്‍ എത്തിയിരുന്ന വണ്ണപ്പുറം പഞ്ചായത്തിലെ മീനുളിയാന്‍പാറ അടച്ചുപൂട്ടിയിട്ട് നാലുവര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ തുറന്നുകൊടുക്കാന്‍ സാധിച്ചിട്ടില്ല. മൂന്നു വര്‍ഷം മുമ്പാണ് വിനോദ സഞ്ചാരകേന്ദ്രമായ കാറ്റാടിക്കടവില്‍ പ്രവേശനം നിരോധിച്ച് ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനു പുറമേയാണ് ഇപ്പോള്‍ കോട്ടപ്പാറയിലും പ്രവേശന നിരോധനം കൊണ്ടുവന്നത്.
വനംവകുപ്പിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. പതിവായി വികസന പദ്ധതികള്‍ തടസപ്പെടുത്തുന്ന നടപടിയാണ് വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ജനപ്രതിനിധികള്‍ പറയുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിക്കുന്നത് പഞ്ചായത്തിന്റെ അറിവോടെയല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. വനംവകുപ്പിന്റെ അനുമതിയുണ്ടെങ്കില്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും പഞ്ചായത്ത് തയാറാണ്.
എന്നാല്‍ വനനിയമത്തിന്റെ പേരുപറഞ്ഞ് വനംവകുപ്പ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതാണ് വിനയാകുന്നത്. കോട്ടപ്പാറ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിനോദസഞ്ചാര പദ്ധതികള്‍ നടപ്പാക്കുന്നതോടെ പ്രദേശത്തെ ജനങ്ങള്‍ക്കും പ്രയോജനകരമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു പഞ്ചായത്ത്. എന്നാല്‍ കോട്ടപ്പാറയിലും പ്രവേശനം നിരോധിച്ചതോടെ പഞ്ചായത്തിന്റെ ടൂറിസംസാധ്യതകള്‍ പൂര്‍ണമായും ഇല്ലാതാകുന്ന സ്ഥിതിയാണ്. അതിനാല്‍ വനംവകുപ്പ് ഇക്കാര്യത്തില്‍ തീരുമാനം മാറ്റണമെന്നാണ് പഞ്ചായത്തിന്റെയും പ്രദേശവാസികളുടെയും ആവശ്യം.
കാട്ടുതീ
മുന്നറിയിപ്പെന്ന്
വനംവകുപ്പ്
വേനല്‍ കടുത്തതോടെ കോട്ടപ്പാറയില്‍ എത്തുന്നവര്‍ പുകവലിച്ചോ മറ്റു വിധത്തിലോ പുല്‍മേട് ഉള്‍പ്പെടെ തീ പിടിക്കാനുള്ള സാധ്യത ഉണ്ടെന്നും ഇതിനെതിരേയുള്ള മുന്നറിയിപ്പാണ് സ്ഥാപിച്ചതെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. അനുമതി കൂടാതെ വനഭൂമിയില്‍ പ്രവേശിക്കുന്നത് വനനിയമ പ്രകാരം തെറ്റാണെന്നും ഈ മേഖലയില്‍ തീ പടരാന്‍ സാധ്യയേറെയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags : Kottapara nattuvishesham local news