വണ്ടിപ്പെരിയാർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട തടിയൂർ ആശാരിപറമ്പിൽ അരുൺ പ്രകാശിനെ (31) യാണ് വണ്ടിപ്പെരിയാർ പോലീസ് മുംബൈയിൽനിന്ന് പിടികൂടിയത്. കഴിഞ്ഞ നവംബറിൽ മ്ലാമല സ്വദേശിയായ ആൽബിനിൽനിന്ന് വിദേശത്ത് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞു നാലു ലക്ഷത്തിലേറെ രുപ അരുൺ പ്രകാശ് കൈപ്പറ്റിയിരുന്നു.
ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടിട്ടും അരുൺ പ്രകാശ് പണം നൽകിയില്ല. തുടർന്ന് ആൽബിൻ പോലീസിൽ പാരാതി തൽകുകയായിരുന്നു. വിവരമറിഞ്ഞ് ദുബായിലേക്കു കടന്ന അരുൺ പ്രകാശിനെ വണ്ടിപ്പെരിയാർ എസ്ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ വിദേശത്തുനിന്നു തിരികെയെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു.
മുംബൈ വിമാനത്താവളത്തിൽ വന്നിറിങ്ങിയ അരുൺ പ്രകാശിനെ വിമാനത്താവളമധികൃതർ തടഞ്ഞുവച്ചു. വണ്ടിപ്പെരിയാർ പോലീസ് മുംബൈയിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരേ സമാനരീതിയിൽ കേരളത്തിൽ പലയിടങ്ങളിലും കേസുണ്ടെന്ന് എസ്ഐ ടി.എസ്. ജയകൃഷ്ണൻ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.