കൊച്ചി: പ്രതിസന്ധികള്‍ക്കിടെ ജി ഫോമില്‍ അഭയം തേടാന്‍ ജില്ലയിലെ സ്വകാര്യ ബസുകള്‍. ഇന്ധന വിലവര്‍ധനയെത്തുടര്‍ന്നുള്ള നഷ്ടങ്ങള്‍ക്കിടെ വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര എന്ന സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പിലാകാന്‍ പോകുന്നതോടെയാണിത്.
ബസിന്റെ ചെലവുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ഗതാഗത വകുപ്പിന്റെ അനുമതിയോടെ ബസുകള്‍ സര്‍വീസ് നിര്‍ത്തി കയറ്റിയിടുന്നതിനാണ് ജി ഫോം നൽകുന്നത്. ഫോം നല്കിയാല് ബസുകള്‍ മൂന്ന് മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ കയറ്റിയിടാം. എപ്പോള്‍ വേണമെങ്കിലും ഉടമകള്‍ക്കു ജി ഫോം പന്‍വലിച്ച് ബസുകള്‍ റോഡിലിറക്കാനും വ്യവസ്ഥയുണ്ട്. 15ന് ശേഷം സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷമാകും നടപടികളിലേക്ക് കടക്കുക.
15 മുതലാണ് സൗജന്യ യാത്ര പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ സ്വകാര്യ ബസുകളില്‍ 60 ശതമാനവും സ്ത്രീ യാത്രക്കാരാണ്. സൗജന്യയാത്ര നടപ്പിലാകുന്നതോടെ വലിയ നഷ്ടം നേരിടേണ്ടിവരുമെന്നതിനാലാണ് ബസുടമകളുടെ ഈ നീക്കം. എന്നാൽ ഇന്ധന സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്കിയാല് സര്‍വീസ് നടത്താന്‍ തടസമില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.ബി. സുനീര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൊച്ചി സിറ്റിയില്‍ മാത്രം 100ഓളം ബസുകളാണ് സര്‍വീസ് അവസാനിപ്പിച്ചത്.
ഒരു ബസ് നിരത്തിലിറങ്ങണമെങ്കില്‍ ഒരു ദിവസം ചുരുങ്ങിയത് 8,000 മുതല്‍ 12,000 രൂപയെങ്കിലും ചെലവാകുമെന്നാണ് ഉടമകള്‍ പറയുന്നത്. ടാക്സ്, ഇന്‍ഷ്വറന്‍സ്, വായ്പ തിരിച്ചടവ് എന്നിവയും കണ്ടെത്തണം. ഈ സാഹചര്യത്തില്‍ സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത് നിർത്തിയാല്‍ സര്‍വീസ് അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ബസ് ഉടമകള്‍ പറയുന്നു.
സബ്സിഡി വേണം
ഒരു ലിറ്റര്‍ ഡീസലിന് 22 രൂപയാണ് സര്ക്കാലിലേക്ക് ടാക്സ് നല്‍കുന്നത്. ഈ തുക സബ്സിഡിയായി ലഭിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ഒരു ദിവസം ഒരു ബസ് 1,600 രൂപ (ഡീസല്‍, റോഡ് ടാക്സ് ഇനങ്ങളില്‍) സര്‍ക്കാരിലേക്ക് നല്‍കുന്നതായാണ് ബസ് ഉടകളുടെ കണക്ക്. നിലവിലെ പ്രതിസന്ധി മറികടക്കാനും വ്യവസായം നിലനില്ക്കാനും സബ്സിഡി അനിവാര്യമാണെന്നാണ് ഇവരുടെ ആവശ്യം.
പുതുക്കിയ സമയം അത്യാവശ്യം
നിലവില്‍ ഒരു കിലോമീറ്റര്‍ പിന്നിടാന്‍ മൂന്ന് മിനിറ്റ് എന്ന കണക്കിലാണ് ബസുകളുടെ സമയക്രമം. കൊച്ചി നഗരത്തിലടക്കം ഇത് പാലിക്കുക അസാധ്യമാണെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. ഗതാഗതകുരുക്കും, നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ വീതി കുറയുകയും നടപ്പാതയുടെ വീതി കൂടുകയും ചെയ്തതടക്കം ഇതിന് പ്രതിസന്ധി തീര്‍ക്കുന്നു.
പലപ്പോഴും സമയം പാലിക്കാനുള്ള ഒട്ടത്തിലാണ് അപകടങ്ങള്‍ സംഭവിക്കുന്നതെന്നാണ് ബസ് ജീവനക്കാരുടെ വാദം. വാഹനപെരുപ്പവും റോഡിന്റെ അവസ്ഥയും കണക്കിലെടുത്ത് ബസുകളുടെ റണ്ണിംഗ് സമയത്തില്‍ കാലോചിത മാറ്റം ആവശ്യമാണെന്ന് ജീവനക്കാരും ഉടമകളും പറയുന്നു.
പ്രതിഷേധം നാളെ
ഇന്ധന വിലവര്‍ധനവിനെതിരെ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. ആലുവ ഹെഡ് പോസ്റ്റ്ഓഫീസിനു മുന്നില്‍ സംഘടിപ്പിക്കുന്ന പരിപാടി അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക, സബ്സിഡി നിരക്കില്‍ ഡീസല്‍ ലഭ്യമാക്കുക, വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കുമ്പോള്‍ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
Tags : Local News Nattuvishesham Ernakulam