അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷം രണ്ടു ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങിയാണ് താത്കാലിക നിയമനം നടത്തിയതെന്ന് ജി. സുധാകരൻ എംഎൽഎ. പൈസ വാങ്ങിയ ആളുടെ പേര് താൻ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ നടന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു സുധാകരൻ. 100ലേറെ ആളുകളെയാണ് രണ്ടു ലക്ഷം രൂപ വീതം വാങ്ങി നിയമിച്ചത്. ആരുടെ അനുവാദത്തോടെയാണ് ഈ നിയമനം നടത്തിയതെന്ന് എല്ലാവർക്കുമറിയാം.
എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് കുടുംബശ്രീവഴി നിയമനം നടത്തിയത്. എന്ത് ആധികാരികതയാണ് കുടുംബശ്രീക്കുള്ളത്. കുടുംബശ്രീ സ്റ്റാറ്റ്യൂട്ടറി ബോഡിയാണോ.
രാഷ്ട്രീയക്കാരുടെ കള്ളക്കളിയാണ് കുടുംബശ്രീയിൽ നടക്കുന്നത്. ഇഷ്ടമുള്ളവരെ കുത്തിത്തിരുകുകയാണ് കുടുംബശ്രീയിൽ. എന്ത് അധികാരത്തിലാണ് കുടുംബശ്രീ മെഡിക്കൽ കോളജിൽ സ്റ്റാഫിനെ നിയമിക്കുന്നത്. മെഡിക്കൽ കോളജിലെ നിയമനങ്ങളെല്ലാം പിഎസ്സി വഴിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴിയും നടത്തണം. രാഷ്ട്രീയക്കാരെന്നു പറഞ്ഞ് മേനി നടിച്ച് നടക്കുന്നവർ തന്നിഷ്ടം കാണിച്ച് അഴിമതി നടത്തുകയാണ്. രാഷ്ട്രീയമായ യാതൊരു ഇടപെടലും മെഡിക്കൽ കോളജിൽ അനുവദിച്ചു കൂടെന്നും സുധാകരൻ പറഞ്ഞു.
ഹരിപ്പാട് മെഡിക്കൽ കോളജിന് താൻ എതിരല്ലെന്ന് എംഎൽഎ
അമ്പലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളജിന് താൻ എതിരല്ലെന്ന് ജി. സുധാകരൻ എംഎൽഎ അത് രമേശ് ചെന്നിത്തലയുടെ തെറ്റിധാരണയാണെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ 100 ദിന കർമ പദ്ധതികളുടെ ഭാഗമായി നടന്ന വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി. സുധാകരൻ.
ഹരിപ്പാട് മെഡിക്കൽ കോളജ് വരുന്നതിന് എതിരാണെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. പണ്ട് അതിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ഇത്തവണ ആ സംശയം പ്രകടിപ്പിച്ചില്ല. എന്നാൽ ആലപ്പുഴ മെഡിക്കൽ കോളജിന്റെ ദുരവസ്ഥ മാറ്റണം. അത് രമേശ് ചെന്നിത്തലയല്ല മാറ്റേണ്ടത്. ആരോഗ്യവകുപ്പാണ്. കഴിഞ്ഞ അഞ്ചു വർഷം ആരോഗ്യവകുപ്പ് ദയനീയമായ പരാജയമായിരുന്നു. കെ. മുരളീധരനെക്കുറിച്ച് തനിക്ക് പ്രതീക്ഷയുണ്ടെന്നും സുധാകരൻ പറഞ്ഞു.
Tags : G. Sudhakaran Med. College Nattuvishesham District news