മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. 92 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി പാനൂർ സ്വദേശി ഇസ്മായിൽ പിടിയിൽ. ഇന്നലെ രാവിലെ ഒമ്പതിന് ഹുജൈറയിൽ നിന്നു ഇൻഡിഗോ വിമാനത്തിൽ കണ്ണൂരിലെത്തിയതായിരുന്നു ഇസ്മായിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെ ടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഗുളിക രൂപത്തിലുള്ളവ വേർതിരിച്ചെടുത്തപ്പോൾ 639.5 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിനു 92 ലക്ഷം രൂപ വരും. കസ്റ്റംസ് അസി. കമ്മീഷണർ പി.എൻ. സുനിൽ കുമാർ, സൂപ്രണ്ടുമാരായ പ്രകാശൻ കൂടപ്രം, അശ്വന്ത് രാജ്, അക്ഷയ്, ഇൻസ്പെക്ടർമാരായ ദിൽജിത്ത്, ജൂലിയ, ഹിമാൻഷു, ധ്രുവ്, ഹവിൽദാർമാരായ മനോജ്, ഖുഷ്ബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.