ചാരുംമൂട്: മോഷണക്കേസിൽ കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടാനേതാവുമായ കൊല്ലം പന്മന ചിറ്റൂർഭാഗം പള്ളത്ത് പടീറ്റതിൽ ചില്ലു ശ്രീകുമാർ എന്നറിയപ്പെടുന്ന ശ്രീകുമാറിനെ (41) നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, അടിപിടി, താമസക്കാരില്ലാത്ത വീട്ടിൽ മോഷണമടക്കം വിവിധ പോലീസ് സ്റ്റേഷനുകളിലായി 40 ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണന്ന് പോലീസ് പറഞ്ഞു.
ഒരു മാസം മുമ്പ് നൂറനാടിനു സമീപം കൊട്ടയ്ക്കാട്ടുശേരിയിൽ അടച്ചിട്ടിരിന്ന പ്രവാസിയുടെ വീട് കുത്തിത്തുറന്ന് ലാപ്ടോപ്, സ്വർണം - വെള്ളി ആഭരണങ്ങൾ എന്നിവ കവർന്ന കേസിലാണ് ഇയാളെ പോലീസ്അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പ് താമരക്കുളം വേടരപ്ലാവിൽ താമസക്കാരില്ലാത്ത വീട് കുത്തിതുറന്ന് രണ്ടംഗ സംഘം മോഷണശ്രമം നടത്തിയിരുന്നു. ഇതിലും ചില്ലു ശ്രീകുമാർ പ്രതിയാണെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
ഇയാർക്കൊപ്പമുണ്ടായിരുന്ന പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് നൂറനാട് എസ്എച്ച്ഒ ശ്യാം മുരളി പറഞ്ഞു. എസ്ഐമാരായ മിഥുൻ, എസ്. പ്രതാപൻ, സിപിഒ രജീഷ്, സിപിഒ മാരായ മനു പ്രസന്നൻ, മനുകുമാർ, സുനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.