ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവല്‍-ട്രേഡ് എക്സ്പോയായ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് (ജിടിഎം) രണ്ടാം പതിപ്പിന്റെ ഭാഗമായുള്ള ഗ്ലോബല്‍ ട്രാവല്‍ മാര്‍ട്ട് എക്സ്പോ ആന
നെയ്യാറ്റിന്‍കര: ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവല്‍-ട്രേഡ് എക്സ്പോയായ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് (ജിടിഎം) രണ്ടാം പതിപ്പിന്റെ ഭാഗമായുള്ള ഗ്ലോബല്‍ ട്രാവല്‍ മാര്‍ട്ട് എക്സ്പോ-2026ന് തുടക്കമായി. ആയിരത്തിലധികം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ടൂറിസം ഉല്പന്നങ്ങള് എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. എക്സ്പോയിലേക്ക് ഇന്ന് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
അമരവിള ഗോള്‍ഡന്‍ പാലസ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററിൽ ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുര്‍ഗേഷ് എസ്പോ ഉദ്ഘാടനം ചെയ്തു. ആന്ധ്രാപ്രദേശ് സ്പെഷല്‍ ചീഫ് സെക്രട്ടറി അജയ് ജെയിന് 'സ്വര്‍ണ ആന്ധ്ര വിഷന്‍ - 2047' എന്ന വിഷയത്തിൽ ക്ലാസെടുത്തു. ആന്ധ്രാപ്രദേശ് ടൂറിസം ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പത്മറാണി, ടിസിസിഐ പ്രസിഡന്റ് എസ്എന്‍ രഘുചന്ദ്രന്‍നായര്‍, സികെടിഐ പ്രസിഡന്റ് ഇ.എം. നജീബ്, ജിടിഎം സിഇഒ സിജി നായര്‍, എസ്കെഎച്ച്എഫ് സെക്രട്ടറി ജനറല്‍ പ്രസാദ് മഞ്ഞളി എന്നിവര്‍ പങ്കെടുത്തു.
ഇന്നു നടക്കുന്ന സെഷനില്‍ മന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും. സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാര്‍ട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള ടൂറിസത്തിന്റെയും ഇന്ത്യ ടൂറിസത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന എക്സ്പോയില്‍ ആയിരത്തിലധികം വിദേശ-ആഭ്യന്തര ബയേഴ്സും മുന്നൂറിലധികം കോര്‍പ്പറേറ്റ് ബയേഴ്സും പങ്കെടുക്കുന്നു.
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവയുടെ ഇരുന്നൂറിലധികം സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും ഗ്ലോബല്‍ ട്രാവല്‍ എക്സ്പോയിലുണ്ട്. എക് സിബിറ്റേഴ്സിനും ബയേഴ്സിനും ആഗോള ട്രാവല്‍-ടൂറിസം വ്യവസായത്തിലെ പ്രമുഖരുമായി ബിസിനസ് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് ജിടിഎം അവസരമൊരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.