വൈക്കം: തണ്ണീർമുക്കം ബണ്ട് റോഡിൽ വൻ കുഴികൾ രൂപപ്പെട്ടതോടെ ഗതാഗതം ദുഷ്കരമാകുന്നു. വേമ്പനാട്ടുകായലിന് കുറുകയുള്ള ബണ്ടിലെ റോഡ് തകർന്ന് അപകടങ്ങൾ പതിവായിട്ടും കുഴികൾ അടച്ച് ഗതാഗതം സുരക്ഷിതമാക്കാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്.
കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ടിന്റെ തുടക്കത്തിലെയും അവസാനത്തെയും പാലങ്ങൾ കാലപ്പഴക്കമേറിയതാണ്.16 ചക്രമുള്ള കൂറ്റൻ ടോറസുകൾ ലോഡുമായി പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലുടനീളം കുഴികളുളളതിനാൽ ഇരുചക്രവാഹനങ്ങളടക്കം അപകടം പതിവാകുകയാണ്. ബണ്ടിലെ റോഡ് ടാറിംഗിലെ അപാകതയെപ്പറ്റി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നതാണ്.
അശാസ്ത്രീയമായ റോഡ് ടാറിംഗ് നടത്തിയ കരാറുകാരനെതിരേ യാതൊരു നടപടിയെടുക്കാനും അധികൃതർ തുനിഞ്ഞില്ല. അപകടമുണ്ടായാൽ യാത്രക്കാർ തെറിച്ച് കായലിൽ വീഴുന്ന സ്ഥിതിയാണുള്ളത്. വീതികുറഞ്ഞ പാലത്തിൽ കുഴികൾ ഒഴിവാക്കാൻ വാഹനം വെട്ടിക്കുമ്പോൾ കൈവരി തകർത്ത് വാഹനമടക്കം വെള്ളത്തിൽ വീഴുമെന്ന ആശങ്കയുമുണ്ട്.
വെച്ചൂർ ഭാഗത്തും തണ്ണീർമുക്കം ഭാഗത്തുമാണ് ബണ്ടിലെ റോഡ് പാടെ തകർന്നു കിടക്കുന്നത്. രണ്ടു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബണ്ടിലെ റോഡ് കുറ്റമറ്റതാക്കാൻ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham Kottayam