കഴക്കുട്ടം: അരനൂറ്റാണ്ട് പിന്നിട്ട കഴക്കൂട്ടം സെന്റ് ആന്റണീസ് എൽപി സ്കൂൾ വിദ്യാർഥികളില്ലാത്തതിനാൽ പ്രവർത്തനം നിലച്ചു. 1976-ൽ മേരി ജോസഫ് ഗോമസ് എന്ന വ്യക്തി തുടങ്ങിയ സ്ഥാപനം തുടക്കത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ഓരോ ക്ലാസിലും മൂന്നു ഡിവിഷനുകളായാണ് പ്രവർത്തിച്ചിരുന്നത്. സ്വകാര്യ മാനേജ്മെന്റ് സ്കൂളുകൾ കുറവായിരുന്ന കാലത്ത് ഈ പ്രദേശത്തെ കുട്ടികൾക്ക് അക്ഷര വെളിച്ചം നൽകിയ വിദ്യാലയമാണ് ഓർമയാകുന്നത്.
2014 - ആറ് വിദ്യാർഥികൾ മാത്രമായി അവശേഷിച്ചു പൂട്ടലിന്റെ വക്കിലെത്തിയ വിദ്യാലയം പ്രഥമ അധ്യാപന്റെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിലുള്ള ജനകീയ പങ്കാളിത്തത്തോടെ നൂറിൽ കൂടുതൽ കുട്ടികളായി പുരോഗതിയിലേയ്ക്കു വന്നു. 2023 ആയപ്പോഴേയ്ക്കും വിദ്യാർഥികളുടെ പ്രവേശനം വീണ്ടും കുറവായി തുടങ്ങി. മൂന്ന് അധ്യാപകരായിരുന്നു നിലവിലുണ്ടായിരുന്നത്. അറബി പഠിക്കാൻ വിദ്യാർഥികളില്ലാത്തതിനാൽ അധ്യാപകൻ കഴിഞ്ഞ വർഷം ബിആർസിയിൽ സ്ഥലം മാറി പോയി. ഒരധ്യാപകൻ കഴിഞ്ഞ ഏപ്രിൽ 30നു വിരമിച്ചു. പ്രഥമാധ്യാപകനായിരുന്ന ജി. മനോജ് കുമാർ മേയ് 30നു വിരമിച്ചു. തുടർന്നു സ്കൂളിൽ അധ്യാപകരും ഇല്ലാതായി.
ഇന്റർനാഷണൽ സെമിനാറുകളിലും ടെസ്റ്റുകളിലും ഈ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തിട്ടുണ്ട്. കേരളാ യൂണിവേഴ്സിറ്റിയിൽ റിസർച്ചിനായി അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, സ്വീറ്റ്സർലൻഡ് തുടങ്ങിയ രാജ്യത്തുനിന്നും എത്തുന്നവരുടെ മക്കൾ ഇവിടെ പഠിച്ചിരുന്നു. ജനകീയ പങ്കാളിത്വത്തോടെ അടുത്ത വിദ്യാഭ്യാസ വർഷമെങ്കിലും ഈ സ്കൂളിനെ നിലനിർത്താൻ സാധിക്കുമെന്ന പ്രത്യാശയാണ് ഈ സ്കൂളിനെ സ്നേഹിക്കുന്നവർക്കുള്ളത്.