മണിയന്തുരുത്തിലെ തോട് പോളയും പുല്ലും പായലും നിറഞ്ഞ നിലയില്‍.
കല്ലറ: അടിസ്ഥാന സൗകര്യ മേഖലയില്‍ വികസനം ഉറ്റുനോക്കുന്ന സ്ഥലമാണ് കല്ലറ-ഇടയാഴം റോഡിന് ഇരുവശവുമുള്ള പെരുന്തുരുത്ത് ഗ്രാമം. കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്ത് പാലത്തിനും കൊടുതുരുത്ത് പാലത്തിനും ഇടയിലുള്ള 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. മണിയന്തുരുത്ത്, ഉദയംതറ, കൊടുതുരുത്ത്, ചെറുതറ എന്നിങ്ങനെ ഉൾനാടൻ പ്രദേശങ്ങള്‍ ചേര്‍ന്ന മേഖലയാണ് പെരുന്തുരുത്തെന്ന് അറിയപ്പെടുന്നത്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളാണ് ഇവിടെയുള്ളവരിലധികം. പാടശേഖരങ്ങളാണ് ഈ പ്രദേശത്ത് കൂടുതലായുള്ളത്. അതുകൊണ്ടുതന്നെ പുഞ്ചകൃഷിയാണ് പെരുന്തുരുത്തില്‍ പ്രധാനമായും നടത്തുന്നത്. ആയിരം ഏക്കറോളം പ്രദേശത്താണ് കൃഷി നടക്കുന്നത്. എന്നാല്‍ പാടശേഖരത്തേക്കുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. കൊയ്ത്ത് യന്ത്രം ഇറക്കാന്‍ പാടത്തേക്ക് എത്തിക്കാന്‍ പോലും കര്‍ഷകര്‍ പ്രയാസപ്പെടുകയാണ്. ഫാം റോഡുകളുടെ അഭാവവും കര്‍ഷകരുടെ പ്രധാന പ്രശ്നമാണ്.
പല പാടശേഖരങ്ങളും പ്രധാന റോഡില്‍നിന്ന് മാറി ദൂരെയായതിനാല്‍ നെല്ല്സംഭരണ സമയത്ത് മില്ലുകാര്‍ കിഴിവിന്റെ പേരില്‍ ഇവിടുത്തെ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്്. മണിയന്തുരുത്ത്, പെരുന്തുരുത്തു കടവ്, മറവന്തുരുത്ത് പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നതാണ് പെരുന്തുരുത്തുകാര് നേരിടുന്ന മറ്റൊരു വെല്ലുവിളി. ശൗച്യാലയ മാലിന്യം ഉൾപ്പെടെയുള്ളവയാണ് ഇവിടെ തള്ളുകയാണ്്. വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യം പാടശേഖരങ്ങളിലേക്ക് തള്ളുകയാണ്.
കുടിവെള്ള പ്രശ്നമാണ് മണിയന്തുരുത്തു, ഉദയംതറ, ചെറുതറ എന്നിവിടങ്ങളിലുള്ള കുടുംബങ്ങള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. പൈപ്പ് ലൈനുകളും പൈപ്പുകളുമെല്ലാം മേഖലയില്‍ എത്തിയിട്ടുണ്ടെങ്കിലും വെള്ളം വലപ്പോഴും മാത്രമേ ഇവിടെ കിട്ടുന്നുള്ളൂ.
പെരുന്തുരുത്തില്‍ പലയിടത്തും ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുമുണ്ട്. കിണറുള്ള വീടുകളില്‍നിന്നാണ് ജനങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നത്. പാടത്തിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ കിണറുകളിലെ വെള്ളവും പലയിടത്തും ഉപയോഗശൂന്യമാണ്.
വേനല്‍ക്കാലത്താണ് പ്രതിസന്ധി രൂക്ഷം. പെരുന്തുരുത്ത് പ്രദേശത്തിന് ചുറ്റുമുള്ള കെവി കനാല്‍, മുടക്കാലി തോട്, പറിച്ചകരി, മണിയന്തുരുത്ത് തോട് തുടങ്ങിയ നിരവധി തോടുകള്‍ പോളയും പായലും നിറഞ്ഞ് കിടക്കുകയാണ്. ചെറുവള്ളങ്ങള്‍ക്കു പോലും തോടുകളിലൂടെ പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പോളയും പായലും പുല്ലും നിറഞ്ഞ് നീരൊഴുക്ക് നിലച്ച അവസ്ഥയിലാണ്. തോടുകളുടെ ആഴം കൂട്ടി നീരൊഴുക്ക് വര്‍ദ്ധിപ്പിക്കാത്തതിനാല്‍ ഇവിടെ വെള്ളപ്പൊക്കം രൂക്ഷമാകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കുന്നു.
Tags : Local News Nattuvishesham Kottayam