ഈസ്റ്റർ: അദൃശ്യമായ ലക്ഷ്യവും അനശ്വരതയിലുള്ള പ്രത്യാശയും
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ യേശുക്രിസ്തുവിന്റെ തിരുവുത്ഥാനത്തിന്റെ സ്മരണ പുതുക്കി അതീവ സന്തോഷത്തോടെ ഈസ്റ്റർ തിരുനാൾ ആഘോഷിക്കുകയാണ്. ആന്തരിക മനുഷ്യനെ നവീകരിക്കാൻ ഉതകുന്ന അമ്പതുനോമ്പിന്റെ പരിശുദ്ധി, പ്രാർഥനയുടെയും പാപപരിഹാരത്തിന്റെയും അനുരഞ്ജനത്തിന്റെയും ചൈതന്യം, ദാനധർമത്തിന്റെയും മറ്റു സൽപ്രവൃത്തികളുടെയും നിറവ് എന്നിവയുടെയെല്ലാം പിൻബലത്തിലാണ് ഈസ്റ്റർ ആഘോഷിക്കുന്നത്.
“മനുഷ്യാ നീ പൊടിയാകുന്നു, പൊടിയിലേക്കുതന്നെ മടങ്ങും” (ഉത്പത്തി 3: 19). ഇത് വള്ളിപുള്ളി വ്യത്യാസമില്ലാതെ നിറവേറ്റപ്പെടുന്ന ദൈവനിശ്ചയമാണ്. ഈ ദൈവനിശ്ചയം, കത്തോലിക്കാവിശ്വാസികളുടെ മൃതസംസ്കാര ശുശ്രൂഷയിലും വിഭൂതിതിരുനാളിലെ ഭസ്മം പൂശൽകർമത്തിലുമെല്ലാം കാർമികൻ ഓർമപ്പെടുത്തുന്നുണ്ടല്ലോ.
എന്നാൽ, മരണാധീനനായി പൊടിയിലേക്കു മടങ്ങുന്ന മനുഷ്യന് പൊടിയിൽനിന്ന് ദൈവസന്നിധിയിലേക്ക് സുനിശ്ചിതമായ ഒരു മടക്കയാത്രയുണ്ടെന്ന് യേശുക്രിസ്തുവിന്റെ ഉത്ഥാനം സംശയലേശമെന്യേ പ്രഖ്യാപിക്കുന്നു. മരിച്ചവരിൽനിന്നുള്ള യേശുക്രിസ്തുവിന്റെ ഉയിർപ്പ് എന്ന മഹാസത്യം കാത്തോലിക്കാവിശ്വാസപ്രമാണത്തിലൂടെ പ്രത്യേകം ഉദ്ഘോഷിക്കപ്പെടുന്നുണ്ട്.
ക്രൈസ്തവസമൂഹം ഉത്ഥാനസമൂഹമാണ്. ശരിയായ ക്രിസ്തീയവിശ്വാസജീവിതം നയിക്കുന്നവർ അഭിമുഖീകരിക്കേണ്ടിയിരിക്കുന്ന വേദനിപ്പിക്കുന്ന ജീവിതയാഥാർഥ്യങ്ങൾ മഹത്വദായകമാണെന്നും അവയിൽ മാന്ദ്യമില്ലാത്ത പ്രത്യാശയ്ക്ക് വകയുണ്ടെന്നും വിശുദ്ധ പൗലോസ് ശ്ലീഹാ സ്വന്തം അനുഭവത്തിലൂടെ വിവരിക്കുന്നു:‘ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. ഞങ്ങളുടെ ക്ലേശങ്ങള്‍ നിസാരവും ക്ഷണികവുമാണ്; അവയുടെ ഫലമോ അനുപമമായ മഹത്വവും. ദൃശ്യമായവയല്ല, അദൃശ്യമായവയാണ് ഞങ്ങളുടെ ലക്ഷ്യം. ദൃശ്യങ്ങള്‍ നശ്വരങ്ങളാണ്, അദൃശ്യങ്ങള് അനശ്വരങ്ങളും.'
പീഡനങ്ങളുടെയും ക്രൂശീകരണത്തിന്റെയും കറുത്ത വെള്ളിയാഴ്ചയ്ക്കുശേഷം പ്രകാശപൂർണമായ ഒരു ഞായറാഴ്ചയുണ്ടെന്ന വലിയ സത്യമാണ് ലോകത്തോടു ഈസ്റ്റർ വിളിച്ചുപറയുന്നത്. “കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ചവന്‍ യേശുവിനോടുകൂടെ ഞങ്ങളെയും ഉയിര്‍പ്പിക്കുമെന്നും അവിടുത്തെ സന്നിധിയില്‍ കൊണ്ടുവരുമെന്നും ഞങ്ങള്‍ അറിയുന്നു.” വിശുദ്ധ പൗലോസിന്റെ ഈ വാക്കുകളെല്ലാം (2 കോറിന്തോസ് 4: 8-18 ) ക്രിസ്തുവിന്റെ ഉയിർപ്പിന്റെ വെളിച്ചത്തിൽ തികച്ചും വിശ്വാസയോഗ്യമാണ്, അത്യന്തം പ്രതീക്ഷാനിർഭരമാണ്.
ഇന്നത്തെ ലോകത്ത് വർധിച്ചു വരുന്ന അസഹിഷ്ണുതയ്ക്കും വിദ്വേഷത്തിനും യുദ്ധങ്ങൾക്കും എതിരേയുള്ള ഏറ്റവും വലിയ ആയുധം സ്നേഹമാണെന്ന് ഈസ്റ്റർ നമ്മെ ഓർമ്മിപ്പിക്കുന്നു. അസ്തമിക്കാത്ത സ്നേഹത്തിന്റെ നവ്യോദയമാണ് ഈസ്റ്റർ.
കൊടിയ പീഡകൾ ക്ഷമയോടെ സ്വീകരിച്ചും പീഡകർക്കുവേണ്ടി പ്രാർഥിച്ചും കുരിശിൽ മരിച്ച യേശുക്രിസ്തുവിന്റെ സ്നേഹത്തിന്റെ മാതൃക അനുകരിക്കുക എന്നതാണ് ഈസ്റ്റർ ദിനത്തിലെടുക്കേണ്ട ഒരു സുപ്രധാന തീരുമാനം. അതിൻപ്രകാരം, പരിക്കേറ്റ മനസുകളെ സുഖപ്പെടുത്താനും ഭിന്നതകൾ മറന്ന് ഒന്നിക്കാനും നമുക്കു സാധിക്കണം.
വിശക്കുന്നവർക്ക് ഭക്ഷണമായും രോഗികൾക്ക് ആശ്വാസമായും മാറുമ്പോഴാണ് ഓരോ മനുഷ്യനിലും ഉയിർപ്പിന്റെ പ്രകാശം തെളിയുന്നത്.
ഈസ്റ്റർ വെറും ആചാരപരമായ ഒരു ചടങ്ങല്ല, മനുഷ്യജീവിതത്തിന്റെ മുഴുവൻ പ്രത്യാശയും ഈലോകവാസത്തിന്റെ പരമമായ അന്ത്യവും കുറിക്കുന്ന മഹനീയസംഭവമാണ്. ഈശോമിശിഹാ എല്ലാ മനുഷ്യരുടെയും രക്ഷകനാണ്.
അതുകൊണ്ട് ഈസ്റ്റർ ഒരു മതവിഭാഗത്തിന്റെമാത്രം ആഘോഷമല്ല; മറിച്ച് അത് വിശ്വമാനവികത ഉൾക്കൊള്ളുന്ന, ഏവർക്കും ഉത്തേജനം നൽകുന്ന ഒരു സാർവജനീന സത്യമാണ്. ഈസ്റ്റർ കേവലം ഒരു ദിവസത്തെ ആഘോഷത്തിലോ വിരുന്നിലോ ഒതുങ്ങേണ്ടതല്ല എന്നുള്ളതും ഈസ്റ്റർ നൽകുന്ന വിപുലമായ സന്ദേശത്തിന്റെ ഭാഗമാണ്. ഉത്ഥാനം ചെയ്ത ക്രിസ്തു ജീവിക്കുന്നത് ഓരോ വിശ്വാസിയിലുമാണ്. ക്രിസ്തു ജയിക്കട്ടെ, സ്നേഹം ഭരിക്കട്ടെ, മനുഷ്യത്വം പടരട്ടെ. ഏവർക്കും സന്തോഷം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.
മാർ പീറ്റർ കൊച്ചുപുരയ്ക്കൽപാലക്കാട് രൂപത മെത്രാൻ
ഉത്ഥിതൻ: ലോകത്തിന്റെ പ്രത്യാശയും ആവേശവും
"ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു" (യോഹ.16:33) അമ്പതുദിവസങ്ങളിലെ പ്രാർഥനകൾക്കും, തപശ്ചര്യകൾക്കുംശേഷം ക്രൈസ്തവലോകം ഈശോമിശിഹായുടെ ഉയിർപ്പുതിരുനാൾ ഇന്നാചരിക്കുകയാണ്.
"ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല’ (യോഹ.17:14) എന്ന് പ്രബോധിപ്പിക്കുകയും ലോകത്തിന്റെ വഴികൾക്കും ശൈലികൾക്കും പ്രബോധനങ്ങൾക്കും അടിമപ്പെടാതെ സമാധാനത്തിന്റെയും അഹിംസയുടെയും മാർഗത്തിലൂടെ ലോകരക്ഷ നേടിയെടുക്കുകയുംചെയ്ത ഈശോ മിശിഹായുടെ അഭൗമികമായ വിജയം ഉയിർപ്പുതിരുനാളിൽ നാം അനുസ്മരിക്കുന്നു.
ഈശോമിശിഹായുടെ വഴി എളുപ്പമല്ല, അതു ഞെരുക്കത്തിന്റെയും ശൂന്യവത്കരണത്തിന്റേതുമാണ്.
സഹനവഴികളിലൂടെ നടക്കാതെ, സ്വയം മറന്ന് അപരനെ ഉൾക്കൊള്ളാതെ, സ്നേഹിക്കാതെ ദൈവത്തിന്റെയും, സഹോദരന്റെയും സ്വന്തമാകാൻ കഴിയില്ലെന്നു ലോകത്തെ പഠിപ്പിച്ച ഗുരുവാണ്, നായകനാണ് ഈശോ മിശിഹാ.
ഈ വർഷം പ്രത്യേകിച്ചും ഈശോമിശിഹാ ജനിച്ചുവളർന്ന് ശുശ്രൂഷചെയ്ത് തന്റെ ജീവീതദൗത്യം നിർവഹിച്ച് കടന്നുപോയ പലസ്തീൻ ഉൾപ്പെടെയുള്ള പൗരസ്ത്യനാടുകളിൽ ഞെരുക്കത്തിലും അനിശ്ചിതത്വത്തിലുമാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. ദൈവസന്നിധിയിൽവന്ന് സുരക്ഷിതരായി പ്രാർഥിക്കാനും ബലിയർപ്പിക്കാനും കഴിയാത്ത അവസ്ഥ. റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെയും ഇറാൻ- ഇസ്രയേൽ യുദ്ധത്തിന്റെയും ഭീതിയിൽ കഴിയുന്ന എല്ലാ സഹോദരീസഹോദരന്മാരെയും നമുക്ക് ഓർക്കാം.
സമാധാനരാജാവായ ഈശോമിശിഹാ യുദ്ധങ്ങൾക്ക് എത്രയുംവേഗം അറുതിവരുത്താനും ലോകം മുഴുവനിലുമുണ്ടാകേണ്ട ശാന്തിയും സമാധാനവും സഹവർത്തിത്വവും സഹിഷ്ണുതയും നിലനിർത്താനും വേണ്ടി നമുക്ക് പ്രാർഥിക്കാം. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ.
മാർ പോൾ ആലപ്പാട്ട്രാമനാഥപുരം രൂപത മെത്രാൻ
ക്രിസ്തു ജീവൻ ബലിയായി നൽകിയത് എല്ലാവർക്കുമായി
ദുഃഖവും സന്തോഷവും ഇടകലർന്ന ഈ ജീവിതത്തിൽ, ദുഃഖങ്ങൾക്ക് അവസാനം കുറിക്കുവാനും സമാധാനം പുനഃസ്ഥാപിക്കുവാനും ഉയിർത്തെഴുന്നേറ്റവനാണ് യേശുക്രിസ്തു. ഈ സന്തോഷത്തിനുപിന്നിൽ ഒത്തിരി ദുഃഖത്തിന്റെയും സഹനത്തിന്റെയും വേദനയുടെയും ഒറ്റിക്കൊടുക്കലിന്റെയും അനുഭവങ്ങളുണ്ട്.
എല്ലാത്തിനും ഒടുവിൽ മരണത്തിന്റെമേൽ വിജയം കൈവരിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്, അക്രമത്തിലൂടെയും ഹിംസയിലൂടെയുമല്ല, മറിച്ച് അഹിംസയിലൂടെയും സമാധാനത്തിലൂടെയുമാണ് യഥാർഥജീവിതവിജയം കൈവരിക്കുവാൻ സാധിക്കുന്നതെന്ന പാഠമാണ്. ഇന്നത്തെ ലോകത്തിൽ അധികാര ദുർവിനിയോഗവും വേർതിരിവുകളും തെറ്റിദ്ധരിപ്പിക്കലും സുലഭമാണല്ലോ.
അധികാരത്തിനായുള്ള നെട്ടോട്ടത്തിൽ മാനുഷികതയും ജീവിതമൂല്യങ്ങളും നമ്മൾ കണ്ടില്ലെന്നു നടിക്കുന്നു. ക്രിസ്തു തന്റെ ജീവൻ ബലിയായി നൽകിയത് എല്ലാവരുടെയും ജീവനുവേണ്ടിയിട്ടാണ്. എന്നാൽ അധികാര കേന്ദ്രീകൃതമായ ജീവിതചര്യയിലൂടെ ചരിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിന്, യഥാർഥ അധികാരവും യഥാർഥ വിജയവും എന്താണെന്നു വെളിപ്പെടുത്തി കൊടുക്കാനാകണം.
ഈ കാലത്ത്, പശ്ചിമ പൂർവ പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുവാനായും ലോകസമാധാനത്തിനായും നമുക്ക് പ്രാർഥിക്കാം. എല്ലാവർക്കും ഈസ്റ്ററിന്റെ എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു.
ഡോ. അന്തോണിസാമി
പീറ്റർ അബീർ
സുൽത്താൻപേട്ട രൂപത
മെത്രാൻ
Tags : nattu vishesham Happy Easter everyone