ജോബി
ഗാന്ധിനഗർ: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ നാലു പേർ കീടനാശിനി കഴിച്ച സംഭവത്തിൽ അമ്മയ്ക്കും മകൾക്കും പിന്നാലെ അച്ഛനും മരിച്ചു.
ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാമാണ് (ജോബി-50) ഇന്നലെ വൈകിട്ടോടെ മരിച്ചത്. ഇതോടെ മരണസംഖ്യ മൂന്നായി.
കഴിഞ്ഞ ദിവസം ജോബിയുടെ ഭാര്യ ജോസ്ന (42), മകളായ മരിയ തെരേസ തോമസ് (17) എന്നിവർ മരണപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജോബിയുടെ മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മകൻ അലൻ തോമസ് ചികിൽസയിലാണ്.
കീടനാശിനി ഉള്ളിൽച്ചെന്ന നിലയിൽ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലംഗ കുടുംബത്തെ പ്രവേശിപ്പിച്ചത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. തോമസ് കർഷകനാണ്. ജോസ്ന സഹകരണ ബാങ്കിലെ താത്കാലിക ജോലിക്കാരിയാണ്. മക്കൾ രണ്ടു പേരും വിദ്യാർഥികളാണ്.
പോലീസ് പരിശോധന നടത്തി
പാമ്പാടി: കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേർ കളനാശിനി കഴിച്ചതിൽ മൂന്നു പേർ മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി മറ്റപ്പള്ളി ചിറപ്പുറത്തെ വീട്ടിൽ പോലീസ് വിശദ പരിശോധന നടത്തി. അയർക്കുന്നം പോലീസും വിരലടയാള വിദഗ്ധരും ചേർന്നാണ് പരിശോധന നടത്തിയത്.
സംഭവത്തിൽ ഇന്നലെ ഗൃഹനാഥൻ തോമസ് ഏബ്രഹാമും ശനിയാഴ്ച ഗൃഹനാഥയായ ജോസ്നയും മകൾ മരിയ തെരേസ തോമസും മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സീൽ ചെയ്തിരുന്ന വീട് തുറന്ന് പരിശോധന നടത്തിയത്. ഇളയ മകനായ 12-കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ പോലീസ് സുരക്ഷയിൽ സീൽ ചെയ്ത നിലയിലായിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ വിവിധ ബാങ്ക് പാസ്ബുക്കുകളും കളനാശിനിയുടെ കുപ്പിയും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് അയർക്കുന്നം സ്റ്റേഷൻ എസ്എച്ച്ഒ അറിയിച്ചു.
Tags : Nattuvishesham District News