ഷൊർണൂർ: ഷൊർണൂർ കേന്ദ്രീകരിച്ച് കെഎസ്ആർടിസിക്ക് സബ് ഡിപ്പോ വേണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് വീണ്ടും ചിറകു മുളയ്ക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിത്തന്നാൽ സബ് ഡിപ്പോ അനുവദിക്കാമെന്ന വകുപ്പുമന്ത്രിയുടെ ഉറപ്പാണ് പ്രതീക്ഷയ്ക്കുവക നൽകുന്നത്. സബ് ഡിപ്പോ അനുവദിക്കണമെന്നു പി. മമ്മികുട്ടി എംഎൽഎയാണ് ആവശ്യപ്പെട്ടത്. കുളപ്പുള്ളി ബസ് സ്റ്റാൻഡ് ഉപയോഗപ്പെടുത്തി ഷൊർണൂരിൽ കെഎസ്ആർടിസിക്ക് ഡിപ്പോ അനുവദിക്കാൻ നടപടിയുണ്ടാകണമെന്നാണ് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടത്.
എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിത്തരുന്ന പക്ഷം ഡിപ്പോക്ക് അനുമതി നൽകുമെന്നു മന്ത്രി വ്യക്തമാക്കി. രണ്ടരഏക്കർ സ്ഥലവും കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തിത്തരുന്ന പക്ഷം ഷൊർണൂരിൽ കെഎസ്ആർടിസിക്ക് സബ് ഡിപ്പോ അനുവദിക്കുന്ന കാര്യം പരിഗണിക്കും എന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. ഗുരുവായൂർ, പെരിന്തൽമണ്ണ അടക്കമുള്ള ഡിപ്പോകളിൽ നിന്നാണ് ഇപ്പോൾ ഇവിടെയുള്ള കെഎസ്ആർടിസി ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ മെക്കാനിക്കുകൾ വരുന്നത്. ദൂരക്കൂടുതൽ നിമിത്തം യഥാസമയം സ്ഥലത്തെത്തി വാഹനങ്ങളുടെ കേടുപാടുകൾ തീർക്കാൻ ഇവർക്ക് കഴിയാത്ത സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ദിവസം മുഴുവൻ സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യവുമുണ്ട്. ഷൊർണൂർ കേന്ദ്രീകരിച്ച് കെഎസ്ആർടിസിക്ക് സബ് ഡിപ്പോ അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കുളപ്പുള്ളിയിൽ പുതിയ ബസ് സ്റ്റാൻഡ് നിർമിച്ചപ്പോഴും ഈ ആവശ്യം ഉയർന്നു വന്നിരുന്നു.
Tags : Nattuvishesham Districte News