തകർന്നവീട് റവന്യു അധികൃതർ പരിശോധിക്കുന്നു.
വടക്കഞ്ചേരി: കണക്കൻതുരുത്തിക്കടുത്ത് വിലങ്ങൂർ ഒടുകിൻകുണ്ടിൽ മഴയിൽ വീട് തകർന്നുവീണു. വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
പൂവത്തിങ്കൽ ജോണിന്റെ ഓടിട്ട വീടാണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ മേൽക്കൂര ഒന്നാകെ തകർന്നുവീണത്. ഈസമയം ജോണും ഭാര്യ ഗ്രേസിയും മകളുടെ രണ്ടു ചെറിയ കുട്ടികളും മകൻ ജെപിയുമുണ്ടായിരുന്നു.
ഇവർ കിടന്നിരുന്ന മുറിയുടെ മേൽക്കൂര ഭാഗം വീഴാതെ ഇടക്കുവച്ച് തങ്ങിനിന്നതിനാൽ വലിയ അപകടം ഒഴിവായി.
ജോൺ സ്ഥിരമായി കിടക്കാറുള്ള ബെഡ് റൂമിലെ കട്ടിലുകളിലാണ് മേൽക്കൂരയുടെ കഴുക്കോലുകളും പട്ടികയും ഓടുകളും കൂടുതലും തകർന്നുവീണത്. ബുധനാഴ്ച രാത്രി ഭാര്യ ഗ്രേസിയാണ് മുറിയുടെ മേൽക്കൂര സുരക്ഷിതമല്ലെന്നുപറഞ്ഞ് ഭർത്താവ് ജോണിനെ നിർബന്ധിച്ച് മുന്നിലെ മുറിയിൽ കിടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതുമൂലം അപായം ഒഴിവായി.
മുന്നിൽ കുറച്ചുഭാഗം ഷീറ്റിട്ടതാണ്. ഇവിടെ തകർന്നിട്ടില്ല. കുട്ടികളും മറ്റുള്ളവരും ഇവിടെയാണ് ഉറങ്ങിയിരുന്നത്. വടക്കഞ്ചേരി വില്ലേജ് ഓഫീസർ ശ്രീകലയും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരെ മാറ്റി താമസിപ്പിച്ചു.
വീടിന്റെ മേൽക്കൂര പൂർണമായും പുനർനിർമിക്കേണ്ട സ്ഥിതിയാണ്. ഇവരുടെ വീടിനോടുചേർന്ന് മരക്കൂട്ടങ്ങൾക്കിടയിലൂടെ പോകുന്ന വൈദ്യുതിലൈനും അപകടഭീഷണിയായിട്ടുണ്ട്. പഞ്ചായത്ത് മെംബർ അമ്പിളി മോഹൻദാസ് ഇടപെട്ട് വീട്ടുകാർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Tags : Local News Nattuvishesham House collapses