ഹൗസ് ബോട്ട് ഉടമകൾ ആലപ്പുഴ തുറമുഖ ഓഫീസിനു മുന്നിൽ നടത്തിയ ധർണ
ആലപ്പുഴ: വേമ്പനാട്ടുകായലിൽ ആലപ്പുഴ പോർട്ട് ഓഫീസിലെ രജിസ്ട്രേഷൻ ഇല്ലാതെയും ലൈസൻസ് എടുക്കാതെയും അനധികൃതമായി ഓടുന്ന ഹൗസ് ബോട്ടുകളെ ബന്ധപ്പെട്ട അധികാരികൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്, ആലപ്പുഴ പോർട്ടിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ പോർട്ട് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
കൊടുങ്ങല്ലൂർ തുറമുഖ ഓഫീസിൽ നിന്നുമായി രജിസ്ട്രേഷൻ വാങ്ങിയ ഇരുന്നുറോളം ഹൗസ് ബോട്ടുകളും കൊല്ലം തുറമുഖ ഓഫിസിൽ നിന്ന് രജിസ്ട്രേഷൻ വാങ്ങിയ നൂറോളം ഹൗസ് ബോട്ടുകളുമാണ് ആലപ്പുഴ തുറമുഖ ഓഫീസിന്റെ പരിധിയിൽ ഉള്ള വേമ്പനാട്ട് കായലിൽ അനധികൃതമായി ഓടുന്നത്. ഇവയിൽ അധികവും ഫിഷിംഗ് ബോട്ടുകൾ രൂപമാറ്റം ചെയ്തവയാണെന്ന് കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷനും കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷനും ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷനും ഉൾപ്പെട്ട ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻസ് കോർ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
മാർച്ചും ധർണയും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി. വിനോദ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എ.എ. ഷുക്കൂർ, നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.എം. നൗഫൽ, കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ജി. വേണുഗോപാൽ , കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷൻ സെക്രട്ടറി കുഞ്ഞുമോൻ മാത്യൂ എന്നിവർ പ്രസംഗിച്ചു.