37,000 പായ്ക്കറ്റ് നിരോധിത ലഹരി വസ്തുക്കൾ.
കുമളി: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ അരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടികൂടി. കുമളി ഒന്നാംമൈലിലെ വര്‍ക്ക്ഷോപ്പില്‍നിന്ന് 6,000 പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങളും റോസാപ്പൂക്കണ്ടം ഭാഗത്തെ വര്‍ക്ക്ഷോപ്പിലെ ഉപേക്ഷിക്കപ്പെട്ട വാഹനത്തില്‍നിന്ന് 37,000 പായ്ക്കറ്റ് നിരോധിത ലഹരി വസ്തുക്കളുംമാണ് പിടികൂടിയത്.
റോസാപ്പൂക്കണ്ടത്തെ വര്‍ക്ക് ഷോപ്പില്‍ നിരവധി ചാക്കുകളില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ലീസിനെടുത്ത സ്ഥലത്ത് വര്‍ക്കഷോപ്പ് നടത്തുകയായിരുന്ന ഉടമയെ വിളിച്ചുവരുത്തി എക്സൈസ് ചോദ്യം ചെയ്തെങ്കിലും ഇയാള്‍ക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് മൊഴി നല്‍കിയത്. എന്നാല്‍, പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നാംമൈലിലെ വര്‍ക്ക്ഷോപ്പില്‍ ഒഴിഞ്ഞുകിടന്ന മുറിയില്‍നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. വര്‍ക്ക്ഷോപ്പ് ഉടമയെ ചോദ്യം ചെയ്തെങ്കിലും ഇയാള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് മൊഴി നല്‍കിയത്.
പീരുമേട് എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രാജ്, വണ്ടപ്പെരിയാര് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. ശ്യാം, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ രാജ്കുമാര്, ജിജി കെ.ഗോപാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജീവ് ഭാസ്കര്‍, രാജ ദുരൈ, അജിത്ത്, പ്രവീണ്‍, ജയിംസ് കട്ടിക്കാട്ട്, ദീപുകുമാര്‍, എം.ഡി. അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.