നിലന്പൂരിൽ സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം.
കർശന നടപടി: ടി.പി. അഷ്റഫലി എംഎൽഎ
മലപ്പുറം: കൈക്കൂലി നൽകാൻ തയാറാകാത്തതിനാൽ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ജീവിതമാർഗം തകർത്തുവെന്ന് സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയശേഷം ഓട്ടോഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ഉത്തരവാദികൾക്കെതിരേ പ്രതിഷേധം ശക്തം. കിഴിശേരി മുണ്ടംപറന്പിൽ ആനക്കല്ലിങ്ങൽ കോട്ടയ്ക്കൽ പറന്പിൽ ഷൗക്കത്തലിയെയാണ് (35) കഴിഞ്ഞദിവസം വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
ഷൗക്കത്തലിയുടെ മരണത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി കൊണ്ടോട്ടി എംഎൽഎ ടി.പി. അഷ്റഫലി. തികച്ചും നിർഭാഗ്യകരവും ഏറെ വേദനാജനകവുമായ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഷൗക്കത്തലിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കുടുംബത്തിന് പിന്തുണ അറിയിക്കുന്നതായും എംഎൽഎ വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ ആരെങ്കിലും ഉത്തരവാദികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ അവർക്കെതിരേ നിയമാനുസൃതമായി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും കുറ്റക്കാർക്കെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നും യോഗം ആവശ്യപ്പെട്ടു. ഷൗക്കത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ പങ്ക് സമഗ്രമായി അന്വേഷിക്കണം.
ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണ്. മോട്ടോർ വാഹന വകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും കൃത്യമായി അന്വേഷിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഷൗക്കത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണം.
യോഗത്തിൽ പ്രസിഡന്റ് കെ.വി. സഫീർഷാ അധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുന്നിയിൽ, മുനീബ് കരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജാഫർ, ജില്ലാ സെക്രട്ടറിമാരായ ഇബ്രാഹിം, അഷ്റഫ് അലി കട്ടുപാറ, ഷാക്കിർ മോങ്ങം എന്നിവർ പ്രസംഗിച്ചു.
സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരേ സർവീസിൽനിന്ന് ഒഴിവാക്കുകയും അവർക്കെതിരേ കൊലപാതക കുറ്റം ചുമത്തി കേസ് ചാർജ് ചെയ്യണമെന്നും ഐഎൻടിയുസി മലപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ആർടിഒ ഓഫീസുകളിൽ ആവശ്യങ്ങൾക്കായി ഏജന്റുമാർ വഴി കൈക്കൂലി നൽകാതെ ഒന്നും സാധിക്കുകയില്ല എന്നുള്ളത് സമഗ്രമായി അന്വേഷണം നടത്തി പരിഹാരം കാണണമെന്ന് യോഗം ചൂണ്ടിക്കാട്ടി.
മണ്ഡലം പ്രസിഡന്റ് താജുൽറൂമി റാവുത്തർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നസീർ അയമോൻ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ശിഹാബുൽ ഹഖ്, ട്രഷറർ സമീർ മൂന്നുക്കാരൻ, മണ്ഡലം സെക്രട്ടറി അഷ്റഫ് നൂറേങ്ങൽ, മണ്ഡലം വൈസ് പ്രസിഡന്റ് ശിഹാബ് പറന്പൻ, അനിൽ പ്രസാദ് (കഐസ്ഇബി), കണ്ണൻ (കെഎസ്ആർടിസി), അബൂ നാണത്ത്, രാകേഷ് വള്ളുവന്പ്രം, സക്കീർ വടക്കേപുറം, കെ.പി. രവി അധികാരത്തൊടി എന്നിവർ പ്രസംഗിച്ചു.
സംഭവത്തിൽ മോട്ടോർ വാഹനവകുപ്പിനെതിരേ നിലന്പൂരിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ പ്രകടനം നടത്തി. സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചത്. എന്തുകൊണ്ട് ഫിറ്റ്നസ് നൽകിയില്ല എന്നതും ഷൗക്കത്തലിയുടെ ആത്മഹത്യ അന്വേഷിക്കണമെന്നും കുറ്റക്കാരായ ആർടിഒ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കണമെന്നും ഷൗക്കത്തിന്റെ കുടുംബത്തിന് മോട്ടോർ വാഹന വകുപ്പിൽനിന്ന് 10 ലക്ഷം രൂപ ധനസഹായം നൽകണമെന്നും നേതാക്കൾ പറഞ്ഞു.
നിലന്പൂർ ജോയിന്റ് ആർടിഒ ഓഫീസിലടക്കം ഏജന്റുമാരാണ് ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. ആർടിഒ ഓഫീസുകൾ ഏജന്റ് മുക്താക്കണം. വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംയുക്ത യൂണിയൻ പ്രസിഡന്റ് റഹീം ചോലയിൽ ഉദ്ഘാടനം ചെയ്തു. റിയാസ് കവാട് അധ്യക്ഷത വഹിച്ചു. ടി.എം.എസ്. ആസിഫ്, ബാബാ അഷ്റഫ് എന്നിവർ പ്രസംഗിച്ചു. മജീദ് ബാപ്പു വട്ടത്തിൽ, ജയരാജൻ, ഷൗക്കത്ത് മുക്കട്ട, ഫൈസൽ തയ്യൽ എന്നിവർ നേതൃത്വം നൽകി.
സർക്കാർ സംവിധാനങ്ങളുടെയും ഭരണസംവിധാനത്തിന്റെയും തണലിൽ മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും നടത്തുന്ന കൊള്ളയാണ് ഓട്ടോഡ്രൈവറുടെ ജീവനെടുത്തതെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ അടിയന്തരമായി കൊലക്കുറ്റത്തിന് കേസെടുത്ത് സമഗ്രമായ അ്വേഷണം നടത്തുക, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് മാതൃകാപരമായ നടപടികൾ സ്വീകരിക്കുക, ഷൗക്കത്തലിയുടെ കുടുംബത്തിന് അടിയന്തരമായി സാന്പത്തിക ധനസഹായം അനുവദിക്കുക എന്നി വിഷയങ്ങൾ ഉന്നയിച്ച് ഇന്നു രാവിലെ പത്തിന് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
Tags : Nattuvishesham DistrictNews DeepikaNews Protests