മരിച്ച മാത്യുവും അറസ്റ്റിലായ മകന് എബിയും
കടുത്തുരുത്തി: വീടിനുള്ളില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഇതുമായി ബന്ധപെട്ട് മകനെ പോലീസ് അറസ്റ്റ് ചെയ്തു. മകന് പിതാവിനെ ചവിട്ടി ക്കൊന്നതാണെന്ന് പോലീസ് പറഞ്ഞു. ആപ്പാഞ്ചിറ മാന്നാര്‍ മൂര്‍ക്കാട്ടില്‍ മാത്യു (80) വിനെയാണ് ഞായറാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തര്‍ക്കത്തിനൊടുവില്‍ മകന് എബി മാത്യു (36) കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്ഥലം വില്പനയെ ചൊല്ലി ഇരുവരും തര്‍ക്കം പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാത്യുവിന്റെ സംസ്കാരം നടന്ന ശേഷം തിങ്കളാഴ്ച രാത്രിയോടെ പോലീസ് എബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം പരി ശോധനയിൽ വാരിയെല്ലിന് പൊട്ടലേറ്റതായി കണ്ടെത്തി.
കൂടാതെ ശരീരത്ത് പല ഭാഗങ്ങളിലും ക്ഷതമേറ്റ പാടുകളുമുണ്ടായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെ എബിയാണ് പിതാവ് മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയതോടെ ഫോറന്‍സിക് വിഭാഗം പരിശോധിച്ച ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താമെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു. മകനൊപ്പമാണ് മാത്യു താമസിച്ചിരുന്നത്. മാത്യുവിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.
Tags : murder NattuVishasham DistrictNews