മറ്റക്കര: അകലക്കുന്നം പഞ്ചായത്തിലെ മൂന്ന്, 14 വാർഡുകളിൽ പന്നഗം തോടിനോട് ചേർന്നു കിടക്കുന്ന പുരയിടങ്ങളിൽ കടവാവലുകളുടെ ശല്യം രൂക്ഷമെന്ന് പൊതുജനങ്ങളുടെ പരാതി. വിഷയം ചൂണ്ടിക്കാട്ടി മൂന്നാം വാർഡ് മെംബർ എം.എസ്. രാജു പഞ്ചായത്ത് കമ്മിറ്റിക്ക് കത്തു നൽകുകയും പഞ്ചായത്ത് അധികാരികൾ സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ ഗുരുതരമാണെന്ന് വിലയിരുത്തുകയും ചെയ്തു.
തുടർന്ന് വനം വകുപ്പ് സംഘം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി തുടങ്ങിയവരടങ്ങുന്ന സംഘത്തിന്റെ സംയുക്ത പരിശോധന പ്രദേശത്ത് നടന്നു. തുടർന്ന് മറ്റക്കര മൃഗാശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിൽ വവ്വാലുകൾ തമ്പടിച്ചിരിക്കുന്ന സ്ഥലമുടമകൾക്ക് അടിക്കാടുകൾ വെട്ടിത്തെളിക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകാനും സ്ഥിതി ഗുരുതരമാണെന്നു വിലയിരുത്തി അടിയന്തര നടപടിക്കായി കളക്ടർക്ക് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.
പന്നഗം തോടിന് ഇരുവശങ്ങളിലുമായി പ്രദേശത്ത് ആയിരക്കണക്കിനു കടവാവലുകളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി പെറ്റുപെരുകി വരുന്നത്. ഇവ പ്രദേശവാസികളുടെ കാർഷിക വിളകൾക്ക് വൻതോതിൽ നാശം വരുത്തുന്നു. ഇവയുടെ കാഷ്ഠം വീണു സമീപത്തെ കുടിവെള്ള സ്രോതസുകളും പന്നഗം തോടും മലിനമായിക്കൊണ്ടിരിക്കുന്നുവെന്നു വ്യാപക പരാതിയുണ്ട്. ഇവയെ നിയന്ത്രിക്കാനുള്ള നടപടികൾ വൈകിയാൽ നിപ്പയുൾപ്പെടെയുള്ള മാരക രോഗങ്ങൾ പ്രദേശത്ത് പടർന്നുപിടിക്കാനും സാധ്യതയുണ്ട്.
മറ്റക്കര ഗവ. എൽപി സ്കൂൾ, അകലക്കുന്നം ഗവ. എൽ.പി സ്കൂൾ, മറ്റക്കര ഹയർ സെക്കൻഡറി സ്ക്കൂൾ, പോളിടെക്നിക്, സ്വകാര്യ എൻജിനിയറിംഗ് കോളജ് തുടങ്ങി മൂവായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രദേശത്തുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേനലവധി കഴിഞ്ഞ് തുറന്നതു പകർച്ചവ്യാധികളുടെ സാധ്യത വർധിപ്പിക്കുന്നു.
താത്കാലിക പരിഹാരത്തിലൊതുങ്ങാതെ പ്രദേശത്തുനിന്ന് ഇവയെ പൂർണമായി തുരത്താനുള്ള ശാശ്വത പരിഹാരമാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിനുള്ള നടപടികൾ ഉന്നതതലത്തിൽ കൈക്കൊള്ളണമെന്നും പ്രദേശവാസികൾ പറയുന്നു.
Tags : Local News Nattuvishesham Kottayam