ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
തൃശൂർ: ജില്ലയിലെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മിന്നൽ പരിശോധന. ഗുരുതര നിയമലംഘനം കണ്ടെത്തിയ വിവിധ സ്ഥാപനങ്ങൾക്ക് ആകെ 1.5 ലക്ഷം രൂപ പിഴ ചുമത്തി. ശുചിത്വക്കുറവുകൾ കണ്ടെത്തിയ 126 സ്ഥാപനങ്ങൾക്കു പോരായ്മകൾ പരിഹരിക്കാൻ ലീഗൽ നോട്ടീസ് അയച്ചു. ദേശീയ പുകയില നിയന്ത്രണനിയമം ലംഘിച്ച സ്ഥാപനങ്ങളിൽനിന്നും പൊതുസ്ഥലങ്ങളിൽ പുകവലിച്ചവരിൽനിന്നുമായി 11,800 രൂപ പിഴയീടാക്കി.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ജില്ലാ സർവൈലൻസ് ഓഫീസർ, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, വഴിയോരക്കച്ചവടകേന്ദ്രങ്ങൾ തുടങ്ങി മൊത്തം 1,151 സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്.