മള്‍ട്ടിപ്ലക്സ് ഫുഡ് കൗണ്ടറുകളില്‍ നടത്തിയ പരിശോധനയില്‍ നിന്ന്.
കൊച്ചി: നഗരത്തിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ സപ്ലൈ ഓഫിസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യ സുരക്ഷാ ഓഫിസർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് റെയ്ഡ് നടത്തി. തിയറ്ററുകളിൽ പ്രവർത്തിക്കുന്ന കഫേകളിൽ അന്യായവില വാങ്ങുന്നുവെന്ന പൊതുപരാതിയെ തുടർന്ന് എംജി റോഡ് സെൻട്രൽ സ്ക്വയർ മാൾ, ഫോറം മാൾ, ലുലുമാൾ എന്നിവിടങ്ങളിലെ തിയറ്റർ കഫേകളിലായിരുന്നു പരിശോധന.
സെൻട്രൽ സ്ക്വയർ മാൾ, ഫോറം മാൾ എന്നിവിടങ്ങളിലെ തിയറ്ററുകളിൽ വില കൂടുതലാണെന്ന പരാതി ശരിയാണെന്ന് പരിശോധന സംഘം കണ്ടെത്തി. പോപ്കോൺ, ശീതളപാനീയങ്ങൾ എന്നിവയ്ക്ക് പൊതുവിപണിയിലേതിനേക്കാൾ അഞ്ചിരട്ടി വില ഈടാക്കുന്നതായി കണ്ടു. വില വളരെ കൂടുതലാണ് എന്നും സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുകയാണെന്നും തിയറ്റർ മാനേജർക്ക് ഉദ്യോഗസ്ഥ സംഘം നോട്ടീസ് നൽകി. പൊതുവിപണിയിലെ വിലയുമായി ചേർന്ന് നിൽക്കത്തക്കവിധം വിലയിൽ മാറ്റം വരുത്താൻ കർശന നിർദേശം നൽകി.
വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത ഫോറം മാളിലെ തിയറ്റർ കഫേയ്ക്ക് നോട്ടീസ് നൽകിയതായി എറണാകുളം ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ എൻ.സി. സന്തോഷ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.സൗജന്യ കുടിവെള്ളം പല തിയറ്ററുകളും ആരും കാണാത്ത സ്ഥലത്താണ് തയാറാക്കി വച്ചിട്ടുളളതെന്നും സംഘം കണ്ടെത്തി.
റെയ്ഡിൽ ജില്ലാ സപ്ലൈ ഓഫീസർ വി.ആർ.ഷാജി, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ എൻ.സി. സന്തോഷ് , എസ്. ബിമൽ, അസിസ്റ്റന്റ് കൺട്രോളർ കെ.ബി. വേണു , താലൂക്ക് സപ്ലൈ ഓഫിസർമാരായ ഷിജു തങ്കച്ചൻ, സിന നന്ദൻ , റേഷനിംഗ് ഇൻസ്പെക്ടർമാരായ എൻ. അനൂപ് , റിയാസ്, പത്മകുമാർ, അനുപമ , സ്മിത, ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ടി.എസ്.ഹണി, എൻ.എ. സീനത്ത്, ഫുഡ് സേഫ്റ്റി ഓഫിസർ റാണി ചാക്കോ എന്നിവർ പങ്കെടുത്തു.