ഉദയംപേരൂർ: പ്ലസ് വൺ തുടർപഠനത്തിന് അനുവദിക്കാതെ പിതാവ് വഴക്കു പറഞ്ഞതിൽ വിഷമിച്ച് പോലീസിൽ പരാതി നൽകാനായി സഹായം തേടിയ പതിനാറുകാരിയെ ഇൻസ്റ്റഗ്രാം സുഹൃത്തും കൂട്ടാളികളും ചേർന്ന് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം പുഴക്കാട്ടിരി ചെറുകുന്നത്തുപറമ്പിൽ കെ. ബീന (അമ്മു-34), ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി പി.എ. പ്രതാപൻ (31), ആർ. രാഹുൽ (26) എന്നിവരെയാണ് ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കായംകുളം പത്തിയൂർ സ്വദേശിനിയായ പെൺകുട്ടിക്ക് പഴയ സ്കൂളിൽ അലോട്ട്മെന്റ് ലഭിച്ചെങ്കിലും പിതാവ് വിലക്കിയതിനെ തുടർന്ന് കുട്ടി ഈ വിവരം ഇൻസ്റ്റഗ്രാം സുഹൃത്തായ ബീനയെ അറിയിക്കുകയായിരുന്നു.
തുടർന്ന് പരാതി നൽകാൻ സഹായിക്കാമെന്ന് പറഞ്ഞ ബീനയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച കുട്ടിയെ പ്രതാപനും രാഹുലും ചേർന്ന് കഴിഞ്ഞ രണ്ടിന് വൈകുന്നേരം കൊച്ചുപള്ളി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് കാറിൽ കടത്തിക്കൊണ്ട് പോകുകയായിരുന്നു.
പിന്നീട് മലപ്പുറത്ത് നിന്ന് ബീനയെയും കൂട്ടി മൂന്നാർ വഴി മറ്റു സ്ഥലങ്ങളിലേക്ക് പോയെന്നും എഫ്ഐആറിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : Local News Nattuvishesham Ernakulam