പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര - വെങ്ങളം ബൈപാസ് ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരം തൈകള്‍ നട്ടുപരിപാലിക്കുന്ന പദ്ധതിയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല അന്വേഷണം. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം. ജോഷിന്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി. ബിജേഷ് കുമാര്‍, റിട്ട. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം. പത്മനാഭന് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്ഡന് ജി.ഹരികൃഷ്ണന് നായരാണ് അന്വേഷണ ഉദ്യോഗസ്ഥന്. അന്വേഷണ റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കണം.
ചാണകം വാങ്ങുന്നതിന് വിപണി വിലയേക്കാള്‍ അഞ്ച് ഇരട്ടിയിലധികം തുക നല്കല്, ഒരേ പ്രവൃത്തിക്ക് രണ്ടിരട്ടി തുക രേഖപ്പെടുത്തി ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമുണ്ടാക്കല്‍, സൈറ്റ് സ്പെസിഫിക് പ്ലാന്‍ തയ്യാറാക്കാതിരിക്കല്‍ എന്നിവയാണ് ഉദ്യോഗസ്ഥര്ക്കെതിരേ ഉയര്‍ന്ന പ്രധാന ആരോപണങ്ങള്‍.
ആറുവരി ബൈപ്പാസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2354 മരങ്ങളാണ് മുറിച്ചു മാറ്റിയത്. ഇതിനു പകരമായി 26,000 തൈകര് നട്ടുപരിപാലിക്കുന്ന പദ്ധതിയിലാണ് അഴിമതി നടന്നതായി ആരോപണമുയര്‍ന്നത്. പരാതിയെ തുടര്‍ന്ന് കോഴിക്കോട് ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വിഷയത്തില്‍ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്പ്പിപിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയര്‍ക്ക് വനംവകുപ്പ് കുറ്റപത്രം നല്‍കിയിരുന്നു. മൂന്ന് ഉദ്യോഗസ്ഥരും കുറ്റം നിഷേധിച്ചുകൊണ്ടാണ് നോട്ടീസിന് മറുപടി നല്‍കിയത്. എം. പത്മനാഭന് സര്‍വീസില്‍ നിന്നു വിരമിച്ചതിനാല്‍ അദ്ദേഹത്തിനെതിരേയുള്ള അച്ചടക്ക നടപടി ചട്ടങ്ങള്‍ പ്രകാരം തുടരും. കുറ്റാരോപിതരായ മറ്റ് രണ്ട് ഉദ്യോഗസ്ഥര്ക്കെതിരേ കേരള സിവില്‍ സര്‍വീസസ് ചട്ടപ്രകാരമുള്ള ശിക്ഷയ്ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.