ഹൈക്കോടതി കവലയിൽ നിലവിൽ വൈപ്പിൻ വല്ലാർപാടം ഭാഗത്തേക്കുള്ള ബസ് നിറുത്തി യാത്രക്കാരെ കയറ്റുന്ന സ്ഥലം.
വൈപ്പിന്‍: എറണാകുളം ഹൈക്കോടതി കവലയിൽ വൈപ്പിനിലേക്ക് ബസ് കയറാൻ കാത്തുനിൽക്കുന്നവർ കാത്തിരിപ്പ് കേന്ദ്രത്തിനായി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിടുന്നു.
ഗോശ്രീ പാലങ്ങൾ തുറന്നശേഷം വൈപ്പിനിൽനിന്നു സ്വകാര്യ ബസ് സർവീസ് എറണാകുളം വരെ നീട്ടി നൽകിയതോടെയാണ് ഹൈക്കോടതി കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ആവശ്യകത ഉയർന്നത്.
എന്നാൽ നാളിതുവരെ ഒരാളും ഇത് ചെവിക്കൊണ്ടില്ല എന്നതാണ് യാഥാർഥ്യം. ഇതുമൂലം വൈപ്പിനിലേക്കുള്ള യാത്രക്കാർ മഴയും വെയിലും കൊണ്ട് ദുരിതമനുഭവിച്ചാണ് ഇപ്പോൾ ബസ് കാത്തുനിൽക്കുന്നത്. മാത്രമല്ല ഇവിടെ എത്തുന്ന യാത്രക്കാർക്കും സ്വകാര്യ ബസിലെ ജീവനക്കാർക്കും ഉപയോഗിക്കാൻ ഒരു പൊതു ശൗച്യാലയം ഇവിടെ അത്യാവശ്യമാണ്.
കൊച്ചിൻ കോർപറേഷൻ, ജിസിഡിഎ, ജിഡയോ കനിഞ്ഞാൽ ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രവും പൊതു ശൗചാലയവും നിർമ്മിക്കാവുന്നതേയുള്ളൂ. എന്നാൽ ഇതിന് ഭരണപരമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.
Tags : Local News Nattuvishesham Ernakulam