കോഴിക്കോട്: കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന് അവകാശപ്പെട്ട തുക സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശമുണ്ടെങ്കിൽ നിയമാനുസൃതം തിരികെ നൽകാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
ക്ഷേമനിധി ബോർഡിന് ലഭിക്കേണ്ട തുക മറ്റാവശ്യങ്ങൾക്കായി വകമാറ്റി ദുരുപയോഗം ചെയ്യരുത്. ക്ഷേമനിധി ബോർഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഇടപെടലുകൾ നടത്തണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയോട് കമ്മീഷൻ പറഞ്ഞു.
ക്ഷേമനിധി ബോർഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും കുടിശിക പെൻഷൻ വിതരണം ചെയ്യുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി സാധ്യമായ നടപടികൾ സ്വീകരിക്കണം.
ക്ഷേമനിധി ബോർഡുകൾക്ക് നിയമാനുസൃതം ലഭിക്കേണ്ട സെസ്, നിർമാണ തൊഴിലാളി ക്ഷേമനിധി വിഹിതങ്ങൾ എന്നിവ യഥാസമയം ബോർഡിന്റെ അക്കൗണ്ടിൽ എത്തുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ബോർഡിന് നിയമാനുസൃതം ലഭിക്കേണ്ട തുകകൾ സമയബന്ധിതമായി കൈമാറാത്ത സാഹചര്യം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നും ബൈജുനാഥ് പറഞ്ഞു. പെൻഷൻ വിതരണം ദീർഘകാലമായി മുടങ്ങുന്നത് വയോജനങ്ങളായ ഗുണഭോക്താക്കളെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിക്കും മാനസിക സംഘർഷത്തിനും കാരണമാക്കുമെന്നും കമ്മീഷന്റെ ഉത്തരവിലുണ്ട്.
Tags : Local News Nattuvishesham Kozhikode