കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളും പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മാണം ഉള്‍പ്പെടെയുള്ള ജോലികളും നിര്‍ത്തിവച്ചിട്ടില്ലെന്ന് ജിസിഡിഎ. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനില്‍ നിന്ന് സ്റ്റേഡിയം തിരികെ ഏറ്റെടുക്കുകയാണുണ്ടായത്. ഈ മാസം 20ന് മുമ്പായി നിലവില്‍ ചെയ്തുവരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സ്പോണ്സര്ക്ക് സമയം അനുവദിച്ചതായും ജിസിഡിഎ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഫുട്ബോൾ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ സൗഹൃദമത്സരത്തിനു വേണ്ടി സ്റ്റേഡിയം നവീകരിക്കാന്‍ സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 30 വരെയാണ് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം ഏറ്റെടുത്തത്. തുടര്‍ന്നു നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി സ്പോണ്സര്ക്ക് കൈമാറി. സമയപരിധി കഴിഞ്ഞതോടെയാണ് ഇപ്പോള്‍ ജിസിഡിഎ സ്റ്റേഡിയം ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ ചെയ്തുവരുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സ്പോണ്‍സറുമായുള്ള ധാരണ പ്രകാരം 20 വരെ സമയം അനുവദിച്ചതായും ജിസിഡിഎ അറിയിച്ചു.
ടര്‍ഫ് നവീകരണം, ഇരിപ്പിടങ്ങളുടെ നവീകരണം, സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിന്റെ നിര്‍മാണം, പാര്‍ക്കിംഗ് പുനരുദ്ധാരണം, ചുറ്റുമതിലുകളുടെ നിര്‍മാണം, ഫാള്‍ സീലിംഗ്, ടോയ്ലറ്റുകളുടെയും വിഐപി എന്‍ട്രി, പ്ലെയേഴ്സ് റൂം എന്നിവയുടെയും നവീകരണം, ഫ്ളഡ് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കല്‍, aലിഫ്റ്റുകളുടെ മെയിന്റനന്‍സ് എന്നിവയായിരുന്നു സ്പോണ്സര് ഏറ്റെടുത്ത നിര്‍മാണ പ്രവൃത്തികള്‍.
ഇതില്‍ ടര്‍ഫ് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ചിട്ടുണ്ട്. ഒന്നാം നിലയിലെ ചെയറുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചു. വിഐപി ഏരിയയിലെ കസേരകളും മാറ്റി എച്ച്ഡിപിഇ ഇരിപ്പിടങ്ങള്‍ ഒരുക്കി. നാല് ടോയ്ലറ്റ് ബ്ലോക്കുകളിലും ടീം റൂമുകളിലും പുതിയ ടൈലുകള്‍ സ്ഥാപിച്ചു. ഡ്രൈനേജ് ലൈനുകള്‍ പൂര്‍ണമായി വൃത്തിയാക്കി. പ്രവേശന പാതയ്ക്ക് ഇരുവശവുമുള്ള 35 മരങ്ങള്‍ക്ക് ചുറ്റുമായി അടിത്തറ കെട്ടി. സ്റ്റേഡിയത്തിനുള്ളിലേക്കുള്ള എന്‍ട്രന്‍സ് ലോബിയുടെ മുന്‍ഭാഗം മനോഹരമാക്കിയിട്ടുണ്ട്. ഫ്ളെഡ് ലൈറ്റിന്റെ നാല് കാലുകളുടെ സ്റ്റീല്‍ ഫ്രെം നവീകരിച്ചു. 1.49 കിലോമീറ്റര്‍ നീളം വരുന്ന ചുറ്റുമതിലിന്റെ കിഴക്കുഭാഗത്ത് 348 മീറ്ററും പടിഞ്ഞാറുഭാഗത്ത് 299 മീറ്ററും നിര്‍മിച്ചു.
ശേഷിക്കുന്ന 845 മീറ്റര്‍ ചുറ്റുമതില്‍ നിര്‍മാണമാണ് പൂര്‍ത്തിയാക്കാനുള്ളത്. അതിനു ശേഷമേ പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ നിര്‍മാണം തുടരാനാകൂ. ടോയ്ലറ്റ് ബ്ലോക്കുകളിലെ സാനിറ്ററി ഫിറ്റിംഗ്സ് സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മരങ്ങള്‍ക്ക് ചുറ്റും നിര്‍മിച്ച അടിത്തറയില്‍ ഗ്രാനൈറ്റ് സ്ലാബുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. മെട്രോ സ്റ്റേഷനു സമീപത്തെ പ്രധാന പ്രവേശന കവാടത്തിന്റെ നിര്‍മാണവും പൂര്‍ത്തീകരിക്കാനുണ്ട്. ഫ്ളഡ് ലൈറ്റുകളിലെ പഴയ ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഈ നിര്‍മാണ പ്രവര്‍ത്തികളാണ് 20ന് മുന്‍പായി പൂര്‍ത്തീകരിക്കാന്‍ സ്പോണ്സര്ക്ക് സമയം അനുവദിച്ചിട്ടുള്ളത്.
Tags : local nattuvishesham