കായംകുളം: റെയിൽവേ സ്റ്റേഷനിലെ തെരുവുനായ ശല്യത്തിൽ വലഞ്ഞ് യാത്രക്കാര്‍. മിക്ക പ്ലാറ്റ്ഫോമുകളും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി.
ദിവസവും ആയിരക്കണക്കിന് പേരാണ് സ്റ്റേഷനിലെത്തുന്നത്. ട്രെയിൻ കയറുന്നതുവരെ ഭീതിയിൽ കഴിയേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. പ്ലാറ്റ്ഫോമിൽനിന്ന് യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനും സാധിക്കാത്ത അവസ്ഥയാണ്.
രാത്രിയായാൽ നഗരത്തിന്റെ വിവിധയിടങ്ങളിൽനിന്ന് നായ്ക്കൾ കൂട്ടത്തോടെയാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. യാത്രക്കാര്‍ പലപ്പോഴും ഭയത്തോടെയാണ് സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നത് . പ്ലാറ്റ്ഫോമിലെ വേസ്റ്റ്ബിന്നിന്റെ മൂടി കടിച്ചുമാറ്റി ഭക്ഷ്യമാലിന്യമുൾപ്പെടെ പുറത്തിടുന്നതും പതിവാണ്.
സ്റ്റേഷൻ പരിസരത്ത് പലയിടങ്ങളിലും മാലിന്യം പെരുകുന്നതും നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതിനു കാരണമാണെന്ന് യാത്രക്കാരൻ പറഞ്ഞു. സ്റ്റേഷനകത്ത് ടിക്കറ്റ് കൗണ്ടറിനു സമീപത്തും പുറത്ത് പാർക്കിംഗ് ഏരിയയിലും കറങ്ങിത്തിരിയുന്ന നായ്ക്കളിൽ പലതും അക്രമസ്വഭാവമുള്ളവയാണ്. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ കായംകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലും നിരവധിപേർക്കാണ് ഈ മാസം കടിയേറ്റത്.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം കാരണം കാൽനടയാത്രക്കാർക്കു നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. കുട്ടികൾ നായ്ക്കളെ പേടിച്ചാണ് ഇപ്പോൾ സ്കൂളുകളിലേക്ക് പോകുന്നത്.
സർക്കാർ ഓഫീസുകളിലും നായകൾ വിഹരിക്കുകയാണ്. രാത്രിയായാൽ കായംകുളത്തെ മിക്ക ഇടറോഡുകളും ഇപ്പോൾ നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്.
ഇരുചക്രവാഹനങ്ങളിലോ നടന്നോ പോയാൽ നായ്ക്കൾ കൂട്ടത്തോടെ ചാടിവീഴും. വളർത്തുമൃഗങ്ങളെയും പക്ഷികളെയും കടിച്ചുകൊല്ലുന്നതും നിത്യസംഭവമാണ്.