പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ കൊതുകു വ്യാപനം ശാസ്ത്രീയമായി തടയാനുള്ള പദ്ധതിയുമായി കോർപറേഷൻ. കൊതുക് മുട്ടയിട്ട് പെരുകുന്ന ഇടങ്ങൾ കണ്ടAെത്തി പ്രജനന സാധ്യതകളെ ഉറവിടത്തിൽ തന്നെ നശിപ്പിച്ചുകളയുന്നതാണ് പദ്ധതി. നേച്ചർ കാ ഗ്രീൻ ടെക്നോളജി എന്ന സ്ഥാപനവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ കൗൺസിലിൽ അംഗീകാരം ലഭിച്ചു. പ്രാരംഭഘട്ട നടപടികൾ അടുത്ത മാസം ആദ്യം ആരംഭിക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സീന ഗോകുലൻ പറഞ്ഞു.
മുട്ടയിടാൻ സാധ്യതയുള്ള കേന്ദ്രങ്ങൾ കണ്ടെത്തി കൊതുകു നശീകരണം നടത്തുന്നതാണ് പദ്ധതിയിലെ പ്രധാന ഘട്ടം. പരീക്ഷണാർഥം രണ്ടോ മൂന്നോ ഡിവിഷനുകളിൽ പദ്ധതി ആരംഭിക്കും. വിജയിച്ചാൽ മുഴുവൻ ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കും. അതിന് മുമ്പായി ഉറവിടം കണ്ടെത്തുന്നതിനുള്ള സർവേ ആരംഭിക്കാൻ കമ്പനിയോട് ആവശ്യപ്പെടാനാണ് കൗൺസിൽ തീരുമാനം.
76 ഡിവിഷനുകളിലായി 2400 മുതൽ 3000 വരെ സ്ഥലങ്ങളിലാകും സർവേ നടത്തുക. ഓരോ കാലാവസ്ഥയിലും കൊതുക് മുട്ടയിടുന്ന സ്ഥലങ്ങളിൽ മാറ്റം ഉണ്ടാകുന്നതിനാലാണ് ഇത്രയധികം സ്ഥലങ്ങൾ പഠനവിധേയമാക്കുന്നത്.
കൊതുക് മുട്ടയിടാൻ ഇടയാകുന്ന സാഹചര്യം, അനുകൂല കാലാവസ്ഥ, നശീകരണം നടത്താൻ സ്വീകരിക്കേണ്ട മാർഗങ്ങൾ എന്നിവയും വിലയിരുത്തും. തുടർന്ന് ഓരോ സ്ഥലങ്ങളും ജിഐഎസ് മാപ്പിൽ ഉൾപ്പെടുത്തും.
ബ്രീഡിംഗ് നിയന്ത്രിക്കലാണ് കൊതുകു വ്യാപനം തടയാനുള്ള ശാസ്ത്രീയ മാർഗമെന്നാണ് വിലയിരുത്തൽ. അതിന്റെ ഭാഗമായാണ് ഉറവിടം കണ്ടെത്തുന്നതിന് സർവേ നടത്തുന്നത്. ഓരോ ഉറവിടത്തിനും അനുയോജ്യമായ നശീകരണ മാർഗങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് നേച്ചർ കാ ഗ്രീൻ ടെക്നോളജി സ്ഥാപനത്തിന്റെ മേധാവി കേണൽ സുധീർ പറഞ്ഞു. നിലവിൽ ചെയ്തുവരുന്ന ഫോഗിംഗിലെ അശാസ്ത്രീയ സമീപനം മാറ്റി കൊതുക് വ്യാപിക്കാൻ സാധ്യതയുള്ള സമയങ്ങളിൽ ഫോഗിംഗ് നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാനകൾ ഒഴികെയുള്ള ജലാശയങ്ങളിലെ ഉറവിടങ്ങളിലും തുറസായ ഗ്രൗണ്ടുകളിലും ഫോഗിംഗ് പരിഹാരമല്ല. ഇവിടെ മുകളിൽ നിന്ന് മരുന്ന് തളിക്കുന്നതിന് രണ്ട് ഡ്രോണുകൾ കോർപറേഷൻ വാങ്ങിയിട്ടുണ്ട്. 25 മിനിട്ടിനുള്ളിൽ മൂന്ന് ഏക്കറിൽ മരുന്ന് തളിക്കാൻ ശേഷിയുള്ള ഡ്രോണുകളാണിവ.
തൊഴിലാളികൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് മരുന്ന് തളിക്കും. ഏഴ് ഡിവിഷനുകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്നു തളിക്കൽ നടന്നുവരുന്നുണ്ട്.
Tags : NattuVishesham DistrictNews