കൊച്ചി നഗരത്തിൽ മെട്രോ തൂണിനോടു ചേർന്നു നിരപ്പുവ്യത്യാസം വന്ന റോഡുകളിലൊന്ന്.
കൊച്ചി: എറണാകുളം നഗരത്തിൽ മെട്രോ തൂണുകളോടു ചേർന്നുള്ള റോഡിലെ നിരപ്പുവ്യത്യാസം അപകടഭീഷണിയായ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് സർക്കാർ പത്തു കോടി അനുവദിച്ചു.
സഹോദരൻ അയ്യപ്പൻ റോഡിൽ പനമ്പിള്ളി നഗർ മനോരമ ജംഗ്ഷൻ മുതൽ വൈറ്റില മെട്രോ സ്റ്റേഷൻ വരെയുള്ള 3.10 കിലോമീറ്റർ ഭാഗത്തെ അറ്റകുറ്റപ്പണിക്കാണ് തുകയനുവദിച്ചത്. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
പണി തുടങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്കു തുക കൊച്ചി കോർപറേഷനു കൈമാറുമെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായി 10 കോടി രൂപ കൊച്ചി കോർപറേഷന് അനുവദിക്കാൻ ധനകാര്യ വകുപ്പ് തീരുമാനിച്ചതായി ധനകാര്യ അഡീ. ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് സൗമെന്‍ സെൻ, ജസ്റ്റീസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചിരുന്നു.
കടവന്ത്ര സ്വദേശി പോളി വടക്കൻ നൽകിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
Tags : Nattuvishesham DistrictNews