കോഴിക്കോട്:കോഴിക്കോട് റെയില്‍വേ സ്റ്റേഷന് വികസനം കൂടുതല്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന ആവശ്യം ശക്തം.റെയില്‍വേ സ്റ്റേഷന് പ്രവൃത്തികള്‍ നീണ്ടുപോകുന്നത് യാത്രക്കാര്‍ക്കും റെയില്‍വേ സ്റ്റേഷന് റോഡ് വഴിയുമുള്ള മറ്റു ഗതാഗതത്തെയും വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന് നവീകരണവുമായി ബന്ധപ്പെട്ട് ബസ് സ്റ്റോപ്പ് മാറ്റിയതും റോഡില്‍ വലിയ ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്.
മുന്‍പ് റോഡ് മുറിച്ചുകടന്ന് എളുപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ കൂറ്റന്‍ ഷീറ്റ് കൊണ്ട് റെയില്‍വേ സ്റ്റേഷന് മുന്‍ വശം പൂര്‍ണമായും മറച്ചാണ് പ്രവൃത്തികള്‍ നടക്കുന്നത്. ഇതുമൂലം ഒറ്റവഴിമാത്രമാണ് ലിങ്ക് റോഡ് പരിസരത്തുനിന്നും സ്റ്റേഷനിലേക്ക് എത്താനുള്ളത്. ഇത് തിരക്ക് വര്‍ധിപ്പിക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന് വികസിക്കുന്നതിനൊപ്പം തന്നെ സമീപത്തെ റോഡുകളും അതിനനുസരിച്ച് വികസിപ്പിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമാണ്.
റെയില്‍വേ സ്റ്റേഷന് വികസനം പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച്, അനുബന്ധ റോഡുകള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
എന്നാല്‍ ഇതു സംബന്ധിച്ച് ചര്ച്ചകളൊന്നുമുണ്ടായിട്ടില്ലെന്നും റെയില്‍വേ പറയുന്നു. നിലവില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള റോഡുകളിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് ആക്ഷേപം.
പ്രവൃത്തി പൂര്‍ത്തിയായത് കാല്‍ഭാഗം മാത്രം
റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയുടെ 18 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയായതെന്നു കണക്കുകൾ. ആകാശ ഇടനാഴി, രണ്ട് ആകാശ നടപ്പാതകൾ, സബ് സ്റ്റേഷനുകൾ എന്നിവ ഡിസൈൻ ഘട്ടത്തിൽ തന്നെയാണിപ്പോഴും. കിഴക്ക്, പടിഞ്ഞാറ് കവാടങ്ങളുടെ നിർമാണം 15.5 ശതമാനം മാത്രമാണു പൂർത്തിയായത്.
രണ്ട് കവാടങ്ങളിലും പൈലിംഗ് പൂർത്തിയായി. റെയിൽവേ ഓഫീസ് കെട്ടിടത്തിന്റെ 16 ശതമാനവും ടൈപ് നാല്, അഞ്ച് ക്വാർട്ടേഴ്സുകളുടെ 10 ശതമാനവും മാത്രമാണു പൂർത്തിയായത്. 9 നിലകളും 3 ബ്ലോക്കുകളുമുള്ള ടൈപ് 2 ക്വാർട്ടേഴ്സുകളുടെ നിർമാണം 28.5 ശതമാനവും ടൈപ് 3 ക്വാർട്ടേഴ്സുകളുടേത് 28 ശതമാനവും പൂർത്തിയായി. സ്റ്റേഷൻ കെട്ടിടം നിർമാണം പൂർത്തിയായി റോഡുകളും നടപ്പാതകളും നിർമിച്ചാൽ മാത്രമേ തുറന്നു കൊടുക്കാൻ പറ്റൂ.
പ്ലാറ്റ്ഫോം നവീകരണം, റോഡുകളുടെയും നടപ്പാതകളുടെയും നിർമാണം, ലാൻഡ്സ്കേപ്പിങ് എന്നിവ അന്തിമഘട്ടത്തിലേ നിർമാണം തുടങ്ങൂ. റെയിൽവേ ഹെൽത്ത് യൂണിറ്റ് (79 ശതമാനം) മാത്രമാണ് 50 ശതമാനത്തിലധികം പൂർത്തിയായത്.
2024 ജൂൺ ഒന്നിനാണു കരാർ നൽകിയത്. 2027 ജൂൺ ഒന്നിനു നിർമാണം പൂർത്തിയാക്കണമെന്നാണു കരാർ. 18 മാസത്തിനകം പൂർത്തിയാകണമെങ്കിൽ ഈ വേഗം മതിയാകില്ലെന്ന് എൻജിനീയർമാർ തന്നെ പറയുന്നു.
Tags : nattu vishesham Kozhikode Railway Station Renovation