കിളിയന്തറ പുനരധിവാസ മേഖലയിലെ വീടുകളുടെ മുന്നിലെ ഭൂമി വിണ്ടു കീറിയ നിലയിൽ.
ഇരിട്ടി: 2018ലെ മഹാപ്രളയത്തിൽ പായം പഞ്ചായത്തിലെ കൂട്ടുപുഴ വളവുപാറയിൽ പുഴയോരത്തെ പുറമ്പോക്ക് ഭൂമിയിൽ താമസിച്ചിരുന്ന 15 കുടുംബങ്ങളെ പുനരധിവസിപ്പിച്ച കിളിയന്തറയിലെ സ്ഥലത്തും മണ്ണിടിച്ചിൽ. ഇവർക്ക് നിർമിച്ചു നൽകിയ വീടിനു മുന്നിൽ ഭൂമി വിണ്ടു കീറി.
സർക്കാരിന്റെ നിർദേശപ്രകാരം പായം പഞ്ചായത്തിലെ വിളമന വില്ലേജിൽ കിളിയന്തറയ്ക്ക് സമീപം സർക്കാർ ഏറ്റെടുത്ത അഞ്ചേക്കർ സ്ഥലത്താണ് കുടുംബങ്ങളെ പുനരധിവസിപ്പിച്ചത്.
ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചുനൽകിയ വീട്ടിൽ രണ്ടു വർഷം മുന്പാണ് ഇവർ താമസം ആരംഭിച്ചത്. ചെങ്കുത്തായ കുന്നിനെ മൂന്ന് തട്ടുകളാക്കി തിരിച്ചാണ് വീടുകൾ നിർമിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് ഏറ്റവും മുകളിലെ നിരയിലെ വീടുകൾക്ക് മുന്നിലാണ് വലിയ വിള്ളൽ രൂപപ്പെട്ടത്.
കോൺക്രീറ്റ് റോഡും സംരക്ഷണഭിത്തിയും തള്ളിമാറിയ നിലയിലാണ്. ഇവ ഏത് നിമിഷവും താഴത്തെ നിരയിലെ വീടുകൾക്ക് മുകളിലേക്ക് പതിച്ചേക്കാമെന്നതിനാൽ താമസക്കാർ കടുത്ത ആശങ്കയിലാണ്. പഞ്ചായത്ത്, റവന്യൂ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
Tags : Nattuvishesham Districtnews Kiliyanthara rehabilitation