മഞ്ചേരി നഗരത്തിലെ ഭക്ഷണശാലയുടെ അടുക്കളയിൽ ആരോഗ്യവിഭാഗം പ്രവർത്തകർ പരിശോധന നടത്തുന്നു.
മഞ്ചേരി: മണ്സൂണ് മുന്നൊരുക്കത്തിന്റെ ഭാഗമായി മഞ്ചേരിയിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭാ ഹെൽത്ത് എൻഫോഴ്സ്മെന്റ് വിഭാഗവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി മിന്നൽപരിശോധന നടത്തി.
നഗരസഭയിൽ സാംക്രമിക രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നഗരസഭാധ്യക്ഷന്റെ ചേംബറിൽ ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സണ്, സെക്രട്ടറി, നഗരസഭാ ഹെൽത്ത് എൻഫോഴ്സ്മെന്റ് വിഭാഗം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ സർവൈലൻസ് ഓഫീസർ എന്നിവർ പങ്കെടുത്ത പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ആക്ഷൻ പ്ലാൻ തയാറാക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ 30ഓളം സ്ഥാപനങ്ങൾ പരിശോധിച്ചു. പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു.
പല സ്ഥാപനങ്ങളും വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. ഇതേത്തുടർന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ന്യൂനതകൾ അടിയന്തരമായി പരിഹരിക്കാൻ നിർദേശം നൽകുകയും ചെയ്തു. ന്യൂനതകൾ പൂർണമായും പരിഹരിച്ചതിന് ശേഷം മാത്രം പ്രവർത്തനം തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
പരിശോധനയിൽ നഗരസഭാ ഹെൽത്ത് എൻഫോഴ്സ്മെന്റ് വിഭാഗം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ റഷീദുദ്ദീൻ മുല്ലപ്പള്ളി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി തോമസ്, റിൽജു മോഹൻ, സി. രതീഷ്, സി. നസ്റുദീൻ, ഒ.എസ്. പ്രിയ, പി.സി. ഷാമിൽ, പി. ജംഷി എന്നിവരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ നദീർ അഹമ്മദ് (വണ്ടൂർ),
അമൃത (പോരൂർ), ഷിജി (മന്പാട്),ജെഎച്ച്ഐമാരായ അജു, ജിതേഷ് (വണ്ടൂർ), ജാഫർ, ജിതേഷ് (പാണ്ടിക്കാട്), ബിശ്വജിത്ത്, രേഷമ എന്നിവരും എപ്പിഡമിയോളജിസ്റ്റ് ഡോ. നീരജും പങ്കെടുത്തു.
Tags : Local News Nattuvishesham Malappuram