നിലന്പൂർ: മുമ്മുള്ളി ഡിവിഷനിൽ സ്ഥാനാർഥി പട. വോട്ടർമാർ കണ്ഫ്യൂഷനിൽ. നഗരസഭയിലെ പതിനൊന്നാം ഡിവിഷനായ മുമ്മുള്ളിയിൽ ഇക്കുറി വോട്ടർമാർ ഏറെ ആശയക്കുഴപ്പത്തിലാണ്.
വോട്ട് ചോദിച്ച് എത്തുന്നത് എട്ട് സ്ഥാനാർഥികൾ. എൽഡിഎഫിനും യുഡിഎഫിനും വിമതൻമാർ. ബിജെപി സ്ഥാനാർഥിയുടെ സഹോദരൻ സ്വതന്ത്ര സ്ഥാനാർഥി. എസ്ഡിപിഐക്കും തൃണമൂൽ കോണ്‍ഗ്രസിനും സ്വതന്ത്ര സ്ഥാനാർഥികൾ.
അങ്ങനെ ഡിവിഷൻ പിടിക്കാൻ കടുത്ത പോരാട്ടമാണ് നടക്കുന്നത്. നിലന്പൂർ നഗരസഭയിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളതും എൽഡിഎഫിനും യുഡിഎഫിനും വിമതൻമാരുള്ളതും മുമ്മുള്ളി ഡിവിഷനിലാണ്. നിലവിലുള്ളത് 999 വോട്ടർമാരാണ്. ഇത് എട്ടുപേർക്കായി വീതം വയ്ക്കുന്പോൾ ആര് ജയിക്കും എന്നത് ഏറെ നിർണായകം.
എൽഡിഎഫിലെ രജനിയാണ് നിലവിലെ കൗണ്‍സിലർ. 2015 ൽ മുസ്ലിം ലീഗിലെ പി.വി. ഹംസയാണ് വിജയിച്ചത്. ഹംസ പിന്നീട് ഐഎൻഎല്ലിൽ ചേർന്നു. വിമത സ്ഥാനാർഥികൾ തങ്ങളുടെ വിജയ സാധ്യതയെ ബാധിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി റിഷാദ് കാഞ്ഞിരപാറയും യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തലി കൂമഞ്ചേരിയും പറയുന്നു.
എന്നാൽ വിജയം ഉറപ്പെന്നാണ് ലീഗ് വിമത സ്ഥാനാർഥി കബീർ മഠത്തിലും സിപിഐ വിമതൻ ഫൈസൽ ചിറക്കലും പറയുന്നത്. ഇക്കുറി മുമ്മുള്ളിയിൽ എൻഡിഎക്ക് അനുകൂലമായി വോട്ടർമാർ വിധിയെഴുതുമെന്ന് പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാർഥി അനൂപ് കൈപ്പഞ്ചേരി.
തൃണമൂൽ കോണ്‍ഗ്രസ് ഇക്കുറി മുമ്മുള്ളിയിൽ വിജയിക്കുമെന്ന് തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥി ഷാജഹാൻ പാത്തിപ്പാറയും ഉറപ്പിച്ച് പറയുന്നു. എസ്ഡിപിഐ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ഷബീറും സ്വതന്ത്ര സ്ഥാനാർഥി ഉണ്ണികൃഷ്ണനും വോട്ട് തേടുന്ന തിരക്കിൽ തന്നെ.
മുമ്മുള്ളി ഡിവിഷനിലെ വീടുകൾ കയറിയിറങ്ങുകയാണ് സ്ഥാനാർഥികളും പ്രവർത്തകരും. സ്ഥാനാർഥികളുടെ എണ്ണത്തിലെ വർധനവും മുന്നണികൾക്ക് ഭീഷണി ഉയർത്തുന്ന വിമതരും മുമ്മുള്ളിയിലെ വോട്ടർമാർക്ക് കണ്ഫ്യൂഷൻ കൂട്ടുകയാണ്.
Tags : local nattuvishesham