സാബു
ആലുവ: അനധികൃത മദ്യവിൽപനയെക്കുറിച്ച് നിരവധി തവണ പരാതി നൽകിയിട്ടും എക്സൈസ് അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാർ മദ്യവിൽപനക്കാരന്റെ വീട് വളഞ്ഞു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ആലുവ തായിക്കാട്ടുകര എസ്.എൻ. പുരം വള്ളൂരകത്തോട്ട് വീട്ടിൽ ശ്രീധരന്റെ മകൻ സാബുവാണ് (57) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 53 കുപ്പികളിലായി 26.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു. സംഭവത്തിൽ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറെ നാളുകളായി ഇയാൾ എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു എന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഉദ്യോഗസ്ഥർ മഫ്തിയിൽ സ്ഥലത്തെത്തി വിവരം ശേഖരിച്ചു എടുത്ത കേസാണിതെന്നും പൊതു പ്രവർത്തകർ ഉൾപ്പെടെ സാക്ഷി ആണെന്നും ആലുവ എക്സൈസ് അറിയിച്ചു.
ഡ്രൈ ഡേ അടക്കമുള്ള ദിവസങ്ങളിൽ ആലുവ, കുന്നത്തേരി മേഖലയിൽ ഇയാൾ അനധികൃതമായി മദ്യവിൽപന നടത്തിയിരുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു. ബാറുകളും ബീവ്റേജ് ഔട്ട്ലെറ്റുകളും അവധിയായ ദിവസങ്ങളിലാണ് കൂടുതൽ വിൽപന.
ദൂരെ പ്രദേശങ്ങളിൽ നിന്നു എസ്.എൻ. പുരത്തേക്ക് മദ്യം വാങ്ങുന്നതിനായി നിരവധിയാളുകൾ എത്താറുണ്ടെന്ന് നാട്ടുകാർ അറിയിച്ചു. അനധികൃത മദ്യവിൽപന നടക്കുന്നുണ്ടെന്ന് നിരന്തരം പരാതി നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് നാട്ടുകാർ നേരിട്ട് രംഗത്തിറങ്ങിയത്.
Tags : Nattuvishesham DistrictNews