തണ്ണീർമുക്കം ബണ്ട് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നു.
ചേർത്തല: തണ്ണീർമുക്കം ബണ്ട് റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പി.പ്രസാദ് എംഎൽഎ അറിയിച്ചു. തകർന്ന റോഡിലെ കുഴികൾ താത്കാലികമായടച്ച് ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. റോഡിന്റെ തകർച്ചമൂലം ഉണ്ടായ ഗതാഗതക്കുരുക്ക് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് എംഎൽഎ വിഷയത്തിൽ ഇടപെട്ടത്.
2025 അവസാനം കൃഷിമന്ത്രിയായിരുന്ന പി.പ്രസാദിന്റെ ഇടപെടലിനെ തുടർന്ന് ബണ്ടിലെ റോഡ് പുനർനിർമിക്കുന്നതിന് 1.4 കോടി രൂപയും തകർന്ന കൈവരികൾ പുനർ നിർമിക്കുന്നതിനും മറ്റു സിവിൽ ജോലികൾക്കുമായി 1.38 കോടി രൂപയും കഴിഞ്ഞ സർക്കാർ അനുവദിച്ച് ടെൻഡർ ചെയ്തിരുന്നു. ഉൾനാടൻ ജലഗതാഗത വകുപ്പിന് നിർമാണച്ചുമതല ഉണ്ടായിരുന്ന കരാറുകാരൻ കൈവരി നിർമാണം ഏറ്റെടുത്ത് നടത്തി വരികയാണ്. റോഡിന്റെ നിർമാണത്തിനായി ജലസേചന വകുപ്പ് കരാർ ക്ഷണിച്ചെങ്കിലും ആരും കരാർ ഏറ്റെടുക്കാത്തതിനെ തുടർന്നാണ് റോഡ് നിർമാണം പ്രതിസന്ധിയിലായത്. നിലവിൽ ഒരു കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തതായും നടപടിക്രമങ്ങൾ അതിവേഗം പൂർത്തീകരിച്ച് റോഡിൽ ബിറ്റുമിനസ് കോൺക്രീറ്റ് വിരിക്കുന്ന പ്രവൃത്തി ഏറ്റവും വേഗത്തിൽ ആരംഭിക്കുമെന്നും പി. പ്രസാദ് എംഎൽഎ അറിയിച്ചു.