സിസ്റ്റർ ലിസ്യു മരിയ എ. പ്രഭാകരൻ എംഎൽഎയ്ക്ക് നിവേദനം നൽകുന്നു.
മലന്പുഴ: മലന്പുഴയിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരം കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായി ആക്ഷേപം. കോടികൾ ചെലവഴിച്ച് നിർമിച്ച ബസ് സ്റ്റാൻഡാണ് ഉപയോഗിക്കാതെ മാലിന്യങ്ങളുംമറ്റും തള്ളി പ്രയോജനപ്രദമാകാതെ കിടക്കുന്നത്.
നിലവിൽ ഇവിടേയ്ക്ക് ബസുകൾ സർവീസ് നടത്തുന്നില്ല. ഇതിനു സമീപത്താണ് ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന നിർമലമാത കോണ്വന്റ് സ്കൂൾ പ്രവർത്തിക്കുന്നത്. കാടുപിടിച്ച് കിടക്കുന്ന ബസ് സ്റ്റാൻഡ് വളപ്പ് സ്കൂൾ കുട്ടികൾക്കും സുരക്ഷാഭീഷണി സൃഷ്ടിക്കുന്നുണ്ട്.
ബസ് സ്റ്റാൻഡ് പരിസരം അടിയന്തരമായി ശുചീകരിച്ച് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്യു മരിയ എ. പ്രഭാകരൻ എംഎൽഎയ്ക്ക് നിവേദനം നൽകി. കൂടാതെ രാവിലേയും വൈകുന്നേരവും സ്കൂൾ സമയങ്ങളിൽ സ്റ്റാൻഡിലേക്ക് ബസ് സർവീസുകൾ നടത്തിയാൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉപകാരപ്രദമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
സൗകര്യപ്രദമായ ബസ് സ്റ്റാൻഡ് സമീപത്തുണ്ടായിട്ടും വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും മലന്പുഴഡാംവരെ നടന്നു പോകേണ്ട അവസ്ഥയാണ്. കൂടാതെ സ്കൂളിന്റെ പ്രധാന കവാടത്തിനു മുന്നിൽ സീബ്രാലൈൻ സ്ഥാപിക്കുക, സ്ലോ സ്പീഡ് ഹംപുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു.
മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ജില്ലാ കളക്ടർ, ആർടിഎ ചെയർപേഴ്സണ്, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കും സ്കൂൾ അധികൃതർ പരാതി നൽകിയിട്ടുണ്ട്.
Tags : Nattuvishesham Districtnews Malampuzha