പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: നഗരസഭയുടെ കൈവശമുള്ള മൂന്ന് ഏക്കർ ഭൂമിയിൽ ഡിബിഒടി വ്യവസ്ഥയിൽ ബസ് ടെർമിനൽ, ഷോപ്പിംഗ് കോംപ്ലക്സ് നിർമാണ അനുമതി നൽകാമെന്ന് പറഞ്ഞ് "ഗ്ലോബൽ വെഞ്ചർ’ എന്ന പാർട്ണർഷിപ്പ് കന്പനിയിൽ നിന്ന് കോടികൾ കൈപ്പറ്റിയതായി യുഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അഴിമതി നടത്തുന്നതിന് ദുരൂഹത സൃഷ്ടിച്ച് ടെൻഡർ നടപടിക്രമങ്ങളിൽ നിയമപരമായ കാര്യങ്ങളൊന്നും പൂർത്തീകരിച്ചിട്ടില്ലെന്നും സംഭവത്തിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് 2025 സെപ്റ്റംബർ 15 ലെ കൗണ്സിൽ തീരുമാനപ്രകാരം നഗരസഭ വാർഡ് 22ലെ രാജീവ് ഗാന്ധി ബൈപാസിനു സമീപം പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, വാർഡ് 24ൽ റഹീം മെമ്മോറിയൽ റോഡിന് സമീപത്തെ പഴയ മാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ്/ലോഡ്ജ് സമുച്ചയം എന്നിവ ഡിബിഒടി വ്യവസ്ഥയിൽ നിർമിക്കുന്നതിന് താത്പര്യപത്രം ക്ഷണിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്നതിന് സർക്കാരിലേക്ക് അയക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഗവണ്മെന്റിലേക്ക് കത്ത് നൽകുന്നതിന് മുന്പ് താത്പര്യപത്രം ക്ഷണിക്കുന്നതിന് പത്രപരസ്യം നൽകുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ എസ്ബിഎം/ഡിബിഒടി/2025/1 എന്ന നന്പറിൽ സെൻട്രൽ ബസ് ടെർമിനൽ വികസിപ്പിക്കുന്നതിനും കോമേഴ്സ്യൽ കോംപ്ലക്സ് നിർമിക്കുന്നതിനും ടെൻഡർ പരസ്യം നൽകുകയും ചെയ്തു. ഇത്തരമൊരു നടപടിക്ക് അപ്പോഴത്തെ നഗരസഭ ചെയർമാനോ സെക്രട്ടറിക്ക് പോലുമോ അധികാരമില്ലായിരുന്നുവെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. പിന്നീട് ടെൻഡർ പരസ്യത്തിൽ പേരുമാറ്റി.
എന്നാൽ രണ്ടാമത്തെ പദ്ധതിക്ക് താത്പര്യ പത്രമോ ടെൻഡർ നടപടികളോ പൂർത്തീകരിച്ചിട്ടില്ല. ഡിബിഒടി എന്ന കണ്സെപ്റ്റിനോ താത്പര്യപത്രം ക്ഷണിക്കുന്നതിനോ ടെൻഡർ നടപടികൾ നടത്തുന്നതിനോ ടെക്നിക്കൽ കമ്മിറ്റിയുടെയോ ഗവണ്മെന്റിന്റെയോ അംഗീകാരം ലഭിക്കാതെ എല്ലാ കരാർ വ്യവസ്ഥകളെയും ലംഘിച്ച് നഗരസഭയുടെ മൂന്ന് ഏക്കർ ഭൂമി അന്നത്തെ നഗരസഭ ചെയർമാനും സിപിഎം പാർട്ടി നേതാവും ചില ഉദ്യോഗസ്ഥരും ചേർന്ന് സാന്പത്തിക ലാഭത്തിനുവേണ്ടി 51 വർഷത്തേക്ക് സ്വകാര്യ കന്പനിക്ക് തീറെഴുതി നൽകുന്ന നടപടിയാണ് ഉണ്ടായത്.
താത്പര്യപത്രം ക്ഷണിക്കാനുള്ള അനുമതി ഗവണ്മെന്റിൽ നിന്നും ലഭ്യമാകുന്നതിന് മുൻപ് കരാർ ഉറപ്പിച്ചു. നഗരസഭയ്ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ വരുമാനം നഷ്ടപ്പെടുത്തി ഭൂമി സ്വകാര്യ കന്പനിക്ക് തീറെഴുതിയ നടപടിയിൽ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ബത്തേരി മുനിസിപ്പൽ യുഡിഎഫ് ചെയർമാൻ കെ.എം. ഷബീർ അഹമ്മദ്, യുഡിഎഫ് നേതാക്കളായ ഉമ്മർ കുണ്ടാട്ടിൽ, സി.കെ. ഹാരിഫ്, ബാബു പഴുപ്പത്തൂർ, റിയാസ് കൂടത്താൽ എന്നിവർ പങ്കെടുത്തു.
Tags : Nattuvisesham DistrictNews DeepikaNews