കാക്കനാട്, ഇടപ്പള്ളി ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഒത്തുചേരുന്ന പാലാരിവട്ടം സെന്റ്് മാര്ട്ടിന് പള്ളിയുടെ സമീപം കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണ പ്രവര
കൊച്ചി: കാക്കനാട്ടേക്കുള്ള കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പാലാരിവട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷം. മഴ ശക്തമായതോടെ ബ്ലോക്കില്‍പ്പെട്ട് ജനം വലയുകയാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെയും ട്രാഫിക് പോലീസിന്റെയും നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളൊന്നും കാര്യമായി ഫലം കണ്ടില്ല.
ബാനര്‍ജി റോഡില്‍ സെന്റ് മാര്ട്ടിന് പള്ളിക്ക് മുന്‍വശമാണ് നിലവില്‍ കുരുക്ക് അതിരൂക്ഷം. പാലാരിവട്ടം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്ന ഭാഗമാണിവിടം. മെട്രോ പണികള്‍ നടക്കുന്നതിനാല്‍ ഒരു വാഹനത്തിന് മാത്രം കടന്നുപോകാനാകുന്ന വീതി മാത്രമേ ഇപ്പോള്‍ റോഡിനുള്ളൂ. മാത്രമല്ല, റോഡ് പൊളിഞ്ഞ് കുണ്ടും കുഴിയുമായ അവസ്ഥയിലുമാണ്.
റോഡില്‍ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ ചാടി പോകേണ്ടിവരുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പ്രശ്നം രൂക്ഷമായപ്പോഴാണ് കെഎംആര്‍എലിന്റെ നേതൃത്വത്തില്‍ ക്രമീകരണം കൊണ്ടുവന്നത്. അതും കാര്യമായി ഫലവത്തായില്ല.
റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായുള്ള കാനയുടെ നിര്‍മാണമാണ് ഇവിടെ നടക്കുന്നത്. നിലവിലുണ്ടായിരുന്ന കാനകള്‍ പൊളിച്ചതോടെ വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെയായി. മഴ സമയം ഇവിടെ വെള്ളക്കെട്ട് രൂപപ്പെടാനുള്ള പ്രധാന കാരണവും ഇതാണ്. യുടേണുകള്‍ ഒഴിവാക്കിയുള്ള ഗതാഗത പരിഷ്കാരവും വേണ്ടവിധം വിജയമായില്ലെന്നാണ് വിലയിരുത്തല്‍.
പാലാരിവട്ടം ജംഗ്ഷനില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനായി കാനറ ബാങ്ക് ക്വാർട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന യുടേണ്‍ സൗകര്യം, പരിഷ്കരണത്തിന്റെ ഭാഗമായി പൂര്‍ണമായും അടച്ചു. സ്റ്റേഡിയം മെട്രോ സ്റ്റേഷന് വരെയുള്ള ഭാഗത്തുണ്ടായിരുന്ന മറ്റ് രണ്ട് യുടേണുകളിലും ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. പാലാരിവട്ടം ജംഗ്ഷനില്‍ നിന്നും എസ്എന്‍ ജംഗ്ഷനില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഇടപ്പള്ളി ഭാഗത്തേക്ക് തിരിയാന്‍ ജെഎല്‍എന്‍ മെട്രോ സ്റ്റേഷന് വരെ വരണം.
അതേപോലെ എതിര്വശത്തെയും വാഹനങ്ങള്‍ക്കുള്ള യുടേണ്‍ സൗകര്യവും അടച്ചിരിക്കുകയാണ്. ഈ വാഹനങ്ങള്‍ പാലാരിവട്ടം എസ്എന്‍ ജംഗ്ഷനിലെത്തി തിരിഞ്ഞു വരണം. ഗതാഗത ക്രമീകരണം ഒരുക്കിയെങ്കിലും റോഡ് കുണ്ടുംകുഴിയുമായി കിടക്കുന്നതിനാല്‍ പരിഷ്കാരം ഫലവത്തായില്ല.
പരിഹാരം നാലു നാൾക്കകം: മേയർ.
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണവുമായി ബന്ധപ്പെട്ട് പാലാരിവട്ടത്തെ ഗതാഗതക്കുരുക്ക് നാലു ദിവസത്തിനകം പരിഹരിക്കുമെന്ന് കൊച്ചി മേയര്‍ വി.കെ. മിനിമോള്‍. നാല് ദിവസത്തിനകം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടുവരി ഗതാഗതം പുനഃസ്ഥാപിക്കാമെന്ന് കെഎംആര്‍എല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കുന്നു എന്ന് നിരീക്ഷിക്കാന്‍ നഗരസഭാ അസി.എന്‍ജിനിയര്‍,ഓവര്‍സീയര്‍ എന്നിവരെ ചുമതലപ്പെടുത്തി.
നാല് റോഡുകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ വലിയ ഗതാഗത കുരുക്കാണ് ഉണ്ടാക്കുന്നത്. ഇവിടെ റോഡ് പഴയ വീതിയിലാക്കി ടൈല്‍ വിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡിനിരുവശവും പില്ലറുകള്‍ വരുന്നതിനാല്‍ ഒരു ലൈന്‍ പൂര്‍ണമായും ഗതാഗതം പുനഃസ്ഥാപിച്ചതിന് ശേഷം മാത്രമേ മറുവശത്ത് നിര്‍മാണം തുടങ്ങാവൂ എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുന്നു എന്ന് ഉറപ്പാക്കാന്‍ നഗരസഭ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
നിർമാണത്തിനിടെ നേരിട്ടത് നിരവധി വെല്ലുവിളികളെന്ന് കെഎംആര്‍എല്‍
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കെഎംആര്‍എല്‍. നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുള്ള പാലാരിവട്ടം ഭാഗത്തും നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവന്നു.
പൈപ്പ്ലൈന് ജംഗ്ഷന് മുതല്‍ പടമുഗള്‍ വരെയുള്ള സിവില്‍ ലൈന്‍ ഭാഗത്ത് ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പൈപ്പ് ലൈനിന്റെ സാന്നിധ്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. ബന്ധപ്പെട്ട ഏജന്‍സി കഴിഞ്ഞ ജനുവരിയില്‍ പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിച്ചതിന് ശേഷമാണ് ഈ ഭാഗത്തെ പൈലിംഗ്, തൂണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. വാട്ടര്‍ അഥോറിറ്റിയുടെ നിരവധി പൈപ്പുകള്‍ കേരള വാട്ടര്‍ അഥോറിറ്റി പൈപ്പുകളും 220 കെ.വി., 11 കെ.വി. വൈദ്യുതി ലൈനുകള്‍ ഉള്‍പ്പെടെയുള്ള കെഎസ്ഇബി.
സംവിധാനങ്ങളും മാറ്റിസ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ചില സ്ഥലങ്ങളില്‍ റോഡ് യാത്രക്കാര്‍ക്ക് താത്്കാലിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഗതാഗത വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവരുമായി ചേര്‍ന്ന് ഗതാഗത നിയന്ത്രണം, റോഡുകളുടെ പരിപാലനം, വെള്ളക്കെട്ട് പരിഹാരം, പൊതുസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടര്‍ച്ചയായി സ്വീകരിച്ചുവരികയാണെന്നും കെഎംആര്‍എല്‍ അറിയിച്ചു.
Tags : Local News Nattuvishesham Ernakulam