മിനി രാജീവൻ ഒരുക്കിയ ആർട്ടിഫിഷൽ പൂക്കളങ്ങൾ.
ഇരിട്ടി: പൂക്കളമൊരുക്കാൻ പൂക്കൾതേടി നാടാകെ ഓടുന്ന കാലത്ത് വർഷങ്ങളോളം സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കാവുന്ന ആർട്ടിഫിഷൽ പൂക്കളങ്ങളുമായി ഓണവിപണിയിൽ വേറിട്ട സാന്നിധ്യമാകുകയാണ് ഇരിട്ടിയിലെ മിനി രാജീവൻ. യഥാർഥ പൂക്കളങ്ങളെ വെല്ലുന്ന ഭംഗിയിലും വൈവിധ്യമാർന്ന രൂപങ്ങളിലുമാണ് മിനി പൂക്കളങ്ങൾ ഒരുക്കുന്നത്.
കേരളത്തിന്റെ പൈതൃകവും ഓണത്തിന്റെ തനിമയും വിളിച്ചോതുന്ന കഥകളി, ചുണ്ടൻവള്ളം, ഓണത്തപ്പൻ തുടങ്ങിയ രൂപങ്ങളാണ് പൂക്കളങ്ങളിൽ പ്രധാനമായും ഇടംപിടിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പൂക്കളങ്ങൾ ജനശ്രദ്ധ നേടിയതോടെ വിദേശത്തുനിന്നും മിനിക്ക് ഓർഡറുകൾ എത്തിത്തുടങ്ങി. ന്യൂസിലൻഡ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പൂക്കളങ്ങൾ ആവശ്യപ്പെട്ട് സമീപിച്ചതായി മിനി പറയുന്നു.
ഫർവൂളൻ ഉപയോഗിച്ചാണ് ആർട്ടിഫിഷൽ പൂക്കളങ്ങൾ നിർമിക്കുന്നത്. കേടുപാടുകളില്ലാതെ വർഷങ്ങളോളം സൂക്ഷിക്കാനാകുമെന്നതാണ് പ്രധാന പ്രത്യേകത. ഒരിക്കൽ വാങ്ങിയാൽ തുടർന്നുള്ള വർഷങ്ങളിലും ഉപയോഗിക്കാമെന്നതിനാൽ പൂക്കളങ്ങളുടെ പ്രായോഗികമായൊരു ബദലായി ഇത് മാറുകയാണ്. അഞ്ചുവർഷം മുമ്പാണ് മിനി രാജീവൻ കരകൗശല വസ്തുക്കളുടെ നിർമാണരംഗത്തേക്ക് എത്തിയത്.
അലങ്കാര വസ്തുക്കൾക്ക് പുറമേ നെറ്റിപ്പട്ടം ഉൾപ്പെടെയുള്ള വിവിധ ഉത്പന്നങ്ങളും നിർമിച്ച് ശ്രദ്ധനേടിയിരുന്നു. സ്വദേശത്തും വിദേശത്തും നെറ്റിപ്പട്ടങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ആർട്ടിഫിഷൽ പൂക്കളങ്ങൾക്കും ആവശ്യക്കാർ വർധിച്ചതോടെ തിരക്കിലാണ് മിനി. പൂക്കൾ വാടിപ്പോകുമെന്ന ആശങ്കയില്ലാതെ ഓണത്തിന്റെ നിറവും ഭംഗിയും വർഷങ്ങളോളം കാത്തുസൂക്ഷിക്കാമെന്നതാണ് മിനിയുടെ പൂക്കളങ്ങളുടെ പ്രത്യേകത.
കണ്ണൂർ: ഓണക്കാലത്ത് പൊതുവിപണിയിലെ കുത്തനെ ഉയരുന്ന വിലക്കയറ്റത്തിനിടെ സാധാരണക്കാർക്ക് ആശ്വാസമായി സപ്ലൈകോ ഓണം ഫെയർ. പൊതുവിപണിയെ അപേക്ഷിച്ച് 30 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സപ്ലൈകോ ഓണം ഫെയറിൽ സബ്സിഡി സാധനങ്ങൾ ലഭിക്കും. ഇതിനുപുറമേ ബ്രാൻഡഡ്, നോൺ സബ്സിഡി ഉത്പന്നങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും.
അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭിക്കുന്നത് ഓണാഘോഷങ്ങൾക്ക് തയാറെടുക്കുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വിലക്കയറ്റം മൂലം സാധാരണക്കാരുടെ ജീവിത ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ സപ്ലൈകോയുടെ ഇടപെടൽ നിർണായകമാണ്. പ്രധാനമായും പയർ വർഗങ്ങളിൽ ഇത്തവണ വലിയ വിലക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ എന്നിവ കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ നിരക്കിലാണ് ലഭിക്കുന്നത്.
പൊതുവിപണിയിൽ കിലോഗ്രാമിന് 145 രൂപവരെയെത്തിയ ഉഴുന്നിന് സപ്ലൈകോയിൽ 85 രൂപയാണ് വില. 116 രൂപ വിലയുള്ള കടലയ്ക്ക് 63 രൂപ നൽകിയാൽ മതി. 310 രൂപയുള്ള വെളിച്ചെണ്ണ 249 രൂപയും 21 രൂപയുള്ള പഞ്ചസാരയ്ക്ക് 34 രൂപയാണ് വില. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് കളക്ടേറ്റിന് സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ ഓണം ഫെയറിന്റെ പ്രവർത്തന സമയം. 14 ന് ആരംഭിച്ച ഫെയർ 25ന് സമാപിക്കും.
Tags : NattuVishesham DistricteNews