പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനു നിവേദനം നൽകുന്നു.
നെന്മാറ: പാതിവഴിയിൽ നിലച്ച നെന്മാറ- ഒലിപ്പാറ റോഡിന്റെ നവീകരണപ്രവൃത്തികൾ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉറപ്പുനൽകി.
നിലവിലെ കരാറുകാരനെ പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കാലവർഷം അവസാനിക്കുന്നതോടെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. എൽദോ, എസ്.എം. ഷാജഹാൻ മാസ്റ്റർ എന്നിവർ മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് ഇക്കാര്യം അറിയിച്ചത്.
റോഡ് നവീകരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്്ഷൻ കൗൺസിൽ അംഗങ്ങളെയും മന്ത്രിയുടെ നിലപാട് ഇവർ അറിയിച്ചു. ഇതിനിടെ, പ്രവൃത്തികൾ മുടങ്ങിയതിനെ തുടർന്ന് നിലവിലെ കരാറുകാരനോടു പൊതുമരാമത്ത് വകുപ്പ് വിശദീകരണം തേടി.
തന്റെ നിയന്ത്രണത്തിനു പുറത്തുള്ള കാരണങ്ങളാലാണ് പണി നിർത്തിവച്ചതെന്നു കരാറുകാരൻ ആവർത്തിച്ചെങ്കിലും വകുപ്പ് അതംഗീകരിച്ചിട്ടില്ല.
അഭിഭാഷകനോടൊപ്പം ഹിയറിംഗിൽ പങ്കെടുത്ത കരാറുകാരൻ പണി വേഗത്തിൽ പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും മുൻപ് പലതവണ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ അതിൽ വിശ്വാസമില്ലെന്നാണ് വകുപ്പിന്റെ നിലപാട്. ഹിയറിംഗിനു ആദ്യം അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്ന കരാറുകാരൻ പിന്നീട് ഹാജരായി പ്രവൃത്തി പൂർത്തിയാക്കാമെന്നു ഉറപ്പുനൽകി. ഇതേ തുടർന്ന് കെ. പ്രേമൻ എംഎൽഎയുമായി ചർച്ച നടത്തിയതായി ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ സി. രാജേഷ്ചന്ദ്രൻ അറിയിച്ചു. നിലവിലെ കരാറുകാരനെ വിശ്വസിക്കരുതെന്നായിരുന്നു എംഎൽഎയുടെ അഭിപ്രായമെങ്കിലും പുതിയ കരാർ നടപടികൾ ആരംഭിച്ചാൽ മാസങ്ങൾ വൈകുമെന്നതിനാൽ നിലവിലെ കരാറുകാരന് അവസാന അവസരം നൽകാനാണ് വകുപ്പ് ആലോചിക്കുന്നത്.
രണ്ടുദിവസത്തിനകം പ്രവൃത്തി ഷെഡ്യൂൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹിയറിംഗിന്റെ വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.