പുനലൂർ :വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ അടിക്കടി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് സമഗ്രമായ പദ്ധതികളും നടപടികളും സ്വീകരിക്കണമെന്ന് സി. അജയപ്രസാദ് എംഎൽഎ ആവശ്യപ്പെട്ടു. മന്ത്രി ഷിബു ബേബിജോൺ വനമേഖല ഉൾപ്പെടുന്ന മണ്ഡലങ്ങളിലെ എംഎൽഎ മാരുടെ യോഗം ചേർന്നിരുന്നു.
ഈ യോഗത്തിലാണ് എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്. തമിഴ്നാടുമായി വനാതിർത്തി പങ്കിടുന്ന മണ്ഡലമാണ് പുനലൂർ. ഈ മേഖലയിൽ ധാരാളം തോട്ടം തൊഴിലാളികളും കർഷകരും സാധാരണ ജനങ്ങളും അധിവസിക്കുന്നുണ്ട്. കൃഷിക്കാർക്കും വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങൾക്കും ഭയരഹിതമായി താമസിക്കുന്നതിന് സാഹചര്യം ഒരുക്കണം.
പുനലൂർ മുനിസിപ്പാലിറ്റിയിൽ പുലിയുടെ സാന്നിധ്യം ഉൾപ്പെടെയുള്ളതായി സംശയിച്ച് ജനങ്ങൾ ആശങ്കയിലാണ്. മുൻകാലങ്ങളിൽ ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഇടപെടലിൽ ആനകൾ വരാതിരിക്കുന്നതിന് ഫെൻസിംഗ് ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്.എന്നാൽ അത് പൂർണമായും ഫലപ്രദമാകുന്നില്ലെന്നും മന്ത്രിയെ അറിയിച്ചു.
വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കുന്നതിനായി ഇടപെടലുകൾ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് അടിയന്തരമായി തന്നെ ഉണ്ടാകുമെന്ന് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകി. മൂന്നു മാസത്തിനകം കൃഷി ഇടങ്ങളിലും മനുഷ്യ ആവാസ കേന്ദ്രങ്ങളിലും നശീകരണം നടത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനു വേണ്ട വനംവകുപ്പ് നടപടികൾ വേഗത്തിലാക്കും.
മനുഷ്യർക്കു നേരെ വന്യജീവികൾ നടത്തുന്ന ആക്രമണങ്ങൾ ആശങ്കാജനകമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചന നടത്തി ക്രിയാത്മകമായ ഇടപെടലുകൾ വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മന്ത്രി അറിയിച്ചതായി സി.അജയപ്രസാദ് അറിയിച്ചു.
Tags : Local News Nattuvishesham Kollam