പ്രതീകാത്മക ചിത്രം
നിരണം: സഹോദര വിദ്യാർഥികൾ കറുത്ത വേഷം ധരിച്ചു പുറത്തിറങ്ങിയതിന്റെ പേരിൽ സദാചാര പോലീസ് ചമഞ്ഞ് ക്രൂര മർദ്ദനം നടത്തിയവർക്കെതിരേ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം. തിരുവോണദിവസം കുട്ടികളെ മർദിച്ച സംഘത്തെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായിട്ടില്ല. പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ സംഭവം നടന്നതിനു ശേഷം രണ്ട് ദിവസം ഇവർ നാട്ടിലുണ്ടായിരുന്നുവെന്ന് പറയുന്നു. സഹോദരങ്ങളായ നിരണം വൈക്കത്തുശേരിൽ ക്രിസ്റ്റി, ഇവാൻ എന്നിവരെ സദാചാര പോലീസ് ചമഞ്ഞു കടപ്ര സ്വദേശി കണ്ണൻ, പെരിങ്ങര സ്വദേശി സനോജ് എന്നിവർ മർദിക്കുകയായിരുന്നു.
പ്ലസ് വൺ വിദ്യാർഥി ഇവാൻ, സഹോദരൻ ക്രിസ്റ്റി എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. കടപ്ര കൈരളി ഗ്രന്ഥശാലയ്ക്ക് സമീപമുള്ള സ്പോട്സ് കിറ്റ് വിൽക്കുന്ന കടയിൽ നിന്ന് ഷട്ടിൽ കോക്ക് വാങ്ങാൻ റോഡിൽ നിന്ന് തിരിയുമ്പോഴാണ് കുട്ടികൾ സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞ് കണ്ണനും സനോജും കുട്ടികളെ മർദ്ദിക്കുന്നത്. തിരുവോണ നാളിൽ ഉച്ചയ്ക്ക് 1.30 നാണ് സംഭവം നടക്കുന്നത് .
കുട്ടികൾ സഞ്ചരിക്കുന്ന സ്കൂട്ടറിന് പിന്നാലെ ഇന്നോവ കാറിൽ എത്തിയ കണ്ണനും സനോജും വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് കഞ്ചാവും എംഡിഎംഎയും കൈയിലുണ്ടോ എന്ന് ചോദിച്ച് മർദിച്ചുവെന്നാണ് പരാതി. റോഡിൽ വീണു കിടന്ന കുട്ടികളെ പോലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്.