മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മഫ്തിയിൽ വ്യാപക പരിശോധന നടത്തുന്നു.
കൊല്ലം: നഗരത്തിലെ ഓട്ടോറിക്ഷകൾ യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നു എന്ന പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മഫ്തിയിൽ വ്യാപക പരിശോധന നടത്തി.
കൊല്ലം ആർടിഒ ഓഫീസ് പരിധിയിലെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന. റെയിൽവേ സ്റ്റേഷൻ, രണ്ടാംകുറ്റി, കെഎസ്ആർടിസി, ഫാത്തിമ കോളജ്, കളക്ടറേറ്റ് എന്നീ പ്രധാന സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരുന്നു ഉദ്യോഗസ്ഥർ യാത്രക്കാരായി ഓട്ടോകളെ സമീപിച്ചത്.
പരിശോധനയിൽ മിക്ക ഡ്രൈവർമാരും മീറ്റർ ഇടാതെ അമിതകൂലി ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടു. രണ്ടാംകുറ്റി സ്റ്റാൻഡിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം ദൂരമുള്ള യാത്രയ്ക്ക് ഒരു ഡ്രൈവർ 150 രൂപയാണ് ആവശ്യപ്പെട്ടത്. ഇത്തരത്തിൽ നിയമലംഘനം നടത്തിയ ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചു.
അതേസമയം, ഫാത്തിമ കോളജിൽ നിന്ന് യാത്ര വിളിച്ച ഉദ്യോഗസ്ഥരോട് കൃത്യമായി മീറ്ററിട്ട് മാതൃകാപരമായി സർവീസ് നടത്തിയ ഡ്രൈവർ സന്തോഷ് കുമാറിനെ ഉദ്യോഗസ്ഥ സംഘം അഭിനന്ദിച്ചു.ജോയിന്റ് ആർടിഒ ശരത്ചന്ദ്രൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ.സൂരജ് , അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാംജിത്ത്, മഞ്ജു, ഷബീർ അലി, അനൂപ്, വിനേഷ് കുമാർ, സതീഷ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
വരും ദിവസങ്ങളിലും പൊതുജനങ്ങളുടെ സുരക്ഷയും ന്യായമായ യാത്രാനിരക്കും ഉറപ്പുവരുത്താൻ പരിശോധനകൾ കർശനമായി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Tags : Motor Vehicle Department Local News Kollam Nattuvishesham