പ്രതീകാത്മക ചിത്രം
മൂന്നാര്‍: നാളുകളുടെ കാത്തിരിപ്പിനു ശേഷം മൂന്നാറിന് അനുവദിച്ച മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി നിര്‍മാണം അട്ടിമറിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായി ആക്ഷേപം ഉയരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം നടത്തിയിരുന്നു. എന്നാൽ, നിർമാണം പിന്നീട് അനിശ്ചിതത്വത്തിലായി. നിര്‍ദിഷ്ട ആശുപത്രി നിര്‍മാണത്തിന് കണ്ടെത്തിയ സ്ഥലം റെഡ് സോണില്‍ ഉള്‍പ്പെട്ടതാണെന്ന സംശയം ഉയര്‍ന്നതോടെ ഇതുസംബന്ധിച്ച് പരിശോധിക്കാൻ ജില്ലാകളക്ടർ നിർദേശിച്ചിരുന്നു. ഇതാണ് നിർമാണത്തിന് തടസമായിരിക്കുന്നത്.
ആദിവാസികളും, തോട്ടം തൊഴിലാളികളും ഉള്‍പ്പെടുന്ന ഹൈറേഞ്ച് മേഖലയിലെ നിർധനരായ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. ജില്ലാ ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍, ഹസാഡ് അനലിസ്റ്റ്, ജില്ലാ ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ വകുപ്പു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്.
പരിശോധനാ സംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. എല്ലാ പരിശോധനകള്‍ക്കും ശേഷം ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയും മന്ത്രിസഭ ഭരണാനുമതി നല്കി നിര്‍മാണോദ്ഘാടനം നടത്തുകയും ചെയ്ത പദ്ധതിയാണ് ചുവപ്പുനാടയിൽ കുരുങ്ങിയിരിക്കുന്നത്.
ദേവികുളത്ത് നിലവില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തോടു ചേര്‍ന്നുള്ള അഞ്ചേക്കർ ഭൂമിയാണ് ഇതിനായി അനുവദിച്ചത്. റവന്യു വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം കൈവശാവകാശത്തിൽ ആരോഗ്യവകുപ്പിന് വിട്ടുനല്‍കുകയായിരുന്നു. 2024 മേയില്‍ അശുപത്രി നിര്‍മാണത്തിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
ഒരു വര്‍ഷത്തിനകം നിർമാണം ആരംഭിച്ചില്ലെങ്കില്‍ പദ്ധതി റദ്ദാകുമെന്ന വ്യവസ്ഥ പാലിക്കാൻ കഴിയാതെവരികയും ചെയ്തിരുന്നു. സമയപരിധി അവസാനിക്കുന്ന ഘട്ടം എത്തിയതോടെ സോഷ്യൽ പ്രൊട്ടക്ഷൻ ഫോർ ജസ്റ്റീസ് കോടതിയെ സമീപിച്ചു. പദ്ധതി തുടരാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ കോടിതിയില്‍ വ്യക്തമാക്കിയതോടെ നടപടി വേഗത്തിലാക്കി നിര്‍മാണോദ്ഘാടനം നടത്തുകയായിരുന്നു.
ആദ്യം 78 കോടി രൂപയാണ് അനുവദിച്ചിരുന്നതെങ്കിലും തുക വെട്ടിക്കുറച്ച് 63.28 കോടി രൂപയാക്കി. കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും ചെയ്തു.
നൂറുകണക്കിന് സഞ്ചാരികളെത്തുന്ന മൂന്നാറിൽ മികച്ച ചികിത്സ ആവശ്യമായിവന്നാൽ മണിക്കൂറുകളോളം യാത്ര ചെയ്ത് കോതമംഗലത്തിനോ എറണാകുളത്തിനോ പോകണ്ട സ്ഥിതിയാണുള്ളത്.
Tags : Nattuvisesham DistrictNews DeepikaNews