മുതലപ്പൊഴി
ചിറയിൻകീഴ്: പെരുമാതുറ - താഴമ്പള്ളി മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും ജീവൻ നഷ്ടമായ സാഹചര്യത്തിൽ ശാശ്വതസുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. അപകടസ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഭാരവാഹികൾ.
അപകട സാധ്യതയേറിയ മേഖലയെന്ന നിലയിൽ മുതലപ്പൊഴിയിൽ ശാസ്ത്രീയമായ സുരക്ഷാനടപടികളും സ്ഥിരം സുരക്ഷാസംവിധാനങ്ങളും നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതാണ് ആവർത്തിച്ചുള്ള ദുരന്തങ്ങൾക്ക് കാരണമെന്നു ഫെഡറേഷൻ ഭാരവാഹികൾ ആരോപിച്ചു. അഴിമുഖത്ത് ഫൈബർ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ, സമയബന്ധിതമായ രക്ഷാപ്രവർത്തനം നടന്നിരുന്നെങ്കിൽ കൂടുതൽ ജീവനുകൾ രക്ഷിക്കാനാകുമായിരുന്നുവെന്നാണ് സംഘടനയുടെ വിലയിരുത്തൽ. കോസ്റ്റ് ഗാർഡിന്റെ തെരച്ചിൽ ആരംഭിക്കാനുണ്ടായ കാലതാമസം ഗൗരവമായി പരിശോധിക്കണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.
പെരുമാതുറ - മുതലപ്പൊഴിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥിരം കോസ്റ്റ് ഗാർഡ് അല്ലെങ്കിൽ പരിശീലനം ലഭിച്ച മറൈൻ റെസ്ക്യൂ യൂണിറ്റ് സ്ഥാപിക്കണമെന്ന ആവശ്യം നിരവധി തവണ ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ല. അപകടം നടന്നാൽ അനുശോചനവും പ്രഖ്യാപനങ്ങളും മാത്രമാണ് ആവർത്തിക്കുന്നതെന്നും സുരക്ഷ ഉറപ്പാക്കുന്ന സ്ഥിരം നടപടികൾ നടപ്പാകുന്നില്ലെന്നും ഫെഡറേഷൻ വിമർശിച്ചു.
മുതലപ്പൊഴിയിൽ ആവശ്യമായ ഡ്രഡ്ജിംഗ് സ്ഥിരമായി നടത്താത്തതിനാൽ പൊഴിമുഖത്തിന്റെ ആഴവും വീതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ഇതുമൂലം കടലിന്റെ സ്വാഭാവിക ഒഴുക്കിനു തടസുമുണ്ടാകുകയും അപകടസാധ്യത വർധിക്കുകയും ചെയ്യുന്നു. ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരമായ സുരക്ഷാ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായവും ആശ്രിതർക്ക് സ്ഥിരമായ പുനരധിവാസ പാക്കേജും പ്രഖ്യാപിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘത്തിൽ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ്, ജനറൽ സെക്രട്ടറി അഞ്ചുതെങ്ങ് അനിൽ, തുമ്പ ഫ്രാൻസിസ്, അരുൺ, അനു എന്നിവർ പങ്കെടുത്തു.
Tags : Muthalappozhi issue Fisherfolk say