പറവൂർ: മൂത്തകുന്നം മുതൽ വരാപ്പുഴ വരെയുളള നിലവിലെ ദേശീയപാത 66 തകർന്നു. റോഡിലാകെ വലിയ കുഴികൾ രൂപപ്പെട്ടതിനാൽ വാഹന ഗതാഗതമാകെ അവതാളത്തിലാണ്. റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, കളക്ടർ എന്നിവർക്ക് സിപിഎം പറവൂർ ഏരിയ കമ്മിറ്റി നിവേദനം നൽകി.
ഇവിടെ റീ ടാറിംഗ് നടത്താനുള്ള സമയപരിധി അവസാനിച്ചിട്ടും 2024, 2025 വർഷങ്ങളിൽ ടാറിംഗ് നടത്താനായിട്ടില്ല. ദേശീയപാത ഇത് ഡേപ്പോസിറ്റ് ജോലിയായി കണക്കാക്കി പൊതുമരാമത്ത് വിഭാഗത്തിന് 2025 ഡിസംബറിൽ 12 കോടി രൂപ കൈമാറിയിട്ടുണ്ട്. മഴ ആരംഭിക്കുന്നതിനാൽ ടെൻഡർ നടപടികൾ പൂർത്തികരിക്കാൻ സാധിക്കാതിരിക്കുന്നത് ദുരവസ്ഥക്ക് കാരണമാകുന്നുണ്ട്.
രണ്ട് തവണ ടെൻഡർ ചെയ്തിട്ടും എറ്റെടുക്കാൻ ആളുണ്ടായില്ല. ഈ സാഹചര്യത്തിൽ ഈ മാസം 15ന് നടക്കുന്ന അവസാന ടെണ്ടർ നടപടികൾ കാര്യക്ഷമമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ ജാഗ്രത കാണിക്കണം. ടെൻഡർ നടപടികൾ തുടങ്ങിയെന്ന് കാണിച്ച് എംപി, എംഎൽഎമാർ ഒരു വർഷം മുമ്പ് പ്രഖ്യാപനം നടത്തിയെങ്കിലും ഒന്നും തുടങ്ങാനാകാത്ത സ്ഥിതിയിലാണ്. ഇക്കാര്യത്തിൽ ഇവരുടെ അനാസ്ഥ അവസാനിപ്പിക്കണം. തൽക്കാല പരിഹാരമെന്ന നിലയിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നും മഴക്ക് ശമനമുണ്ടാകുന്ന മുറയ്ക്ക് റോഡ് റീ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും അല്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്നും ഏരിയ സെക്രട്ടറി ടി.വി. നിഥിൻ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam