തൃശൂർ: മഴ പെയ്തു, ദുരിതവും. നടക്കാൻ വഴിയില്ലാതെ വിദ്യാർഥികളും നാട്ടുകാരും. ചെമ്പുക്കാവ് ഹോളിഫാമിലി കോൺവെന്റ് സ്കൂൾ റോഡിലാണ് ഈ ദുരവസ്ഥ.
കോർപറേഷൻ മുൻഭരണസമിതിയുടെ കാലത്തുതന്നെ അനുമതി ലഭിച്ച 24 x 7 പ്രോജക്ടിൽ ഉൾപ്പെടുത്തിയ കുടിവെള്ളവിതരണത്തിനായുള്ള വാട്ടർ അഥോറിറ്റിയുടെ പൈപ്പിടലാണ് കുട്ടികളെയും നാട്ടുകാരെയും വട്ടംകറക്കുന്നത്. മ്യൂസിയം ക്രോസ് ലെയ്ൻ റോഡിലേക്കും സമീപപ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നതിനായുള്ള പൈപ്പിടൽ കഴിഞ്ഞമാസം അവസാനത്തേക്കു നീട്ടിവച്ചതു ജനങ്ങളുടെ ദുരിതത്തിന് ആക്കംകൂട്ടി.
ഇതിനെതിരേ ഡിവിഷൻ കൗൺസിലർ അഡ്വ. സുബി ബാബുവും സ്കൂൾ അധികൃതരും നാട്ടുകാരും തുടക്കത്തിൽതന്നെ രംഗത്തുവന്നെങ്കിലും അടിയന്തരമായി നിർമാണപ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന അറിയിപ്പിലാണ് പിന്നെ തടയാതിരുന്നത്. എന്നാൽ, ഇന്നലെ പുലർച്ചെ ഉണ്ടായ മഴയെതുടർന്ന് റോഡിലുണ്ടായ വെള്ളക്കെട്ടും ചെളിയും വൻ യാത്രാദുരിതമാണ് സൃഷ്ടിച്ചത്.
ഇന്നും വരുംദിവസങ്ങളിലും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യാത്രാദുരിതം ഇനിയും വർധിക്കും. പൈപ്പിടാൻ എടുത്ത കുഴി അടച്ചെങ്കിലും മണ്ണ് കുതിർന്നതിനെതുടർന്ന് വാഹനങ്ങൾ താഴ്ന്നുപോകുന്നതും മറ്റൊരു ദുരിതമായി. നേരത്തേ പൊടിശല്യവും പ്രദേശത്തു രൂക്ഷമായിരുന്നു. വിഷയത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നു ഡിവിഷൻ കൗൺസിലർ അറിയിച്ചു.
Tags : nattu vishesham Not a road but a path