വടക്കഞ്ചേരി: മഴക്കാല മാസത്തിന്റെ തുടക്കത്തിൽതന്നെ നാളികേരവില വീണ്ടും താഴേക്ക്. നാളികേരം വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണെന്നു വടക്കഞ്ചേരി പാളയത്തെ വിഎഫ്പിസികെ യുടെ സ്വാശ്രയ കർഷകസംഘം പ്രസിഡന്റ് കൺമണി പറഞ്ഞു.
കർഷകരിൽനിന്നും കിലോക്ക് 36 രൂപയ്ക്കും 37 രൂപയ്ക്കും വാങ്ങിയ നാളികേരം 33 രൂപയ്ക്കും വാങ്ങാൻ കച്ചവടക്കാരോ മറ്റു ഏജൻസികളോ വരുന്നില്ല.ഇതുമൂലം നാളികേരം കേടുവന്ന് ദിവസവും വലിയ നഷ്ടമാണുണ്ടാകുന്നതെന്നു സംഘം പ്രസിഡന്റ് പറഞ്ഞു.
നേരത്തെ തെക്കൻ ജില്ലകളിൽനിന്നും മറ്റും ലോറിയുമായെത്തി നാളികേരം ഒന്നിച്ചുവാങ്ങി കൊണ്ടുപോയിരുന്നവരും ഇപ്പോൾ വരുന്നില്ല. സംഭരിക്കുന്ന നാളികേരം വാങ്ങാൻ ആളില്ലാത്തതിനാൽ കർഷകരിൽനിന്നും നാളികേരം എടുക്കുന്നതും കുറച്ചു.
കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കിലോക്ക് 75 രൂപ വരെയെത്തിയ നാളികേര വിലയാണ് പകുതിയിലും കുറഞ്ഞത്. തമിഴ്നാട്ടിൽ സീസൺ ആരംഭിച്ചതും അവിടെ ഉത്പാദനം കൂടിയതും വില ഇനിയും കുറയാനാണ് സാധ്യതയെന്നു പറയുന്നു. ചിരട്ടവില ഉയരുന്നതാണ് നാളികേരത്തിന്റെ വില ഇത്രയെങ്കിലും പിടിച്ചുനിർത്തുന്നത്. ജലശുചീകരണത്തിനും മറ്റും ചിരട്ടക്കരിയാണ് വിദേശ രാജ്യങ്ങളിൽപോലും ഉപയോഗിക്കുന്നത്. ഇതിനാൽ ചിരട്ടകയറ്റുമതി കൂടിയിട്ടുണ്ട്.
പടവലം, പാവൽ തുടങ്ങിയ പച്ചക്കറികൾക്കും വിലയില്ല. കിലോക്ക് പത്തുരൂപ പറഞ്ഞിട്ടും നാടൻ പടവലങ്ങ വാങ്ങാൻ ആളില്ലെന്നു സംഘം ഭാരവാഹികൾ പറയുന്നു. നാടൻ നേന്ത്രക്കായ വില ഉയർന്നു നിൽക്കുന്നുണ്ടെങ്കിലും കായയില്ല. കിലോയ്ക്ക് 45 രൂപ നിരക്കിലാണ് കർഷകരിൽനിന്നും നേന്ത്രക്കായ എടുക്കുന്നത്. പൂവൻ 40, പാളയൻകോടൻ 20, ഞാലിപൂവൻ 40 എന്നിങ്ങനെയാണ് പാളയത്തെ കർഷക സംഘത്തിലെ വിലകൾ.
Tags : Coconuts