മലപ്പുറം: സൈബർ തട്ടിപ്പുകൾക്ക് സഹായകമാകുന്ന മ്യൂൾ ബാങ്ക് അക്കൗണ്ടുകളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി കേരളാ പോലീസ് നടത്തിയ ഓപറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ 37 കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം എഡിജിപി (സൈബർ ഓപറേഷൻസ്)യുടെ മേൽനോട്ടത്തിൽ, അതത് ജില്ലാ പോലീസ് മേധാവിമാരാണ് ജില്ലയിൽ സൈ ഹണ്ടിന് നേതൃത്വം നൽകിയത്. മലപ്പുറം: സൈബർ തട്ടിപ്പുകൾക്ക് സഹായകമാകുന്ന മ്യൂൾ ബാങ്ക് അക്കൗണ്ടുകളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി കേരളാ പോലീസ് നടത്തിയ ഓപറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ 37 കേസുകൾ രജിസ്റ്റർ ചെയ്തു.
സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം എഡിജിപി (സൈബർ ഓപറേഷൻസ്)യുടെ മേൽനോട്ടത്തിൽ, അതത് ജില്ലാ പോലീസ് മേധാവിമാരാണ് ജില്ലയിൽ സൈ ഹണ്ടിന് നേതൃത്വം നൽകിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുകളിൽ പരാതിക്കാർക്ക് നഷ്ടമായ പണം ചെക്ക് വഴിയോ എടിഎം വഴിയോ പിൻവലിച്ച് തട്ടിപ്പുകാർക്ക് കൈമാറുകയും പ്രതിഫലം സ്വീകരിക്കുകയും ചെയ്ത മ്യൂൾ അക്കൗണ്ട് ഉടമകളെയാണ് സൈ ഹണ്ടിൽ പ്രധാനമായും ലക്ഷ്യമിട്ടത്.വ്യാഴാഴ്ച നടത്തിയ സൈ ഹണ്ട് 2025 ന്റെ ഭാഗമായി 119 അക്കൗണ്ടുകളാണ് മലപ്പുറം ജില്ലയിൽ പരിശോധിച്ചത്.
ഇതിൽ 37 കേസുകൾ രജിസ്റ്റർ ചെയ്യുകയും 36 അക്കൗണ്ട് ഉടമകളേയും ഏഴ് സഹകുറ്റവാളികളെയും ഉൾപ്പെടെ 43 പേരെ അറസ്റ്റ് ചെയ്യുകയും മൊബൈൽ ഫോണ് ഉൾപ്പെടെയുള്ള 39 ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സംഘടിത കുറ്റകൃത്യമെന്ന വിഭാഗത്തിൽ വരുന്നതിനാൽ അറസ്റ്റ് ചെയ്യപ്പെട്ട 36 പേരിൽ 30 പേരെ കോടതി റിമാൻഡ് ചെയ്തു.
2,10,48,800 രൂപയുടെ ഇടപാടുകളാണ് പരിശോധന നടത്തിയ 119 അക്കൗണ്ടുകളിലൂടെ നടത്തിയതായി കണ്ടെത്തിയത്. 18 വയസ് മുതൽ 25 വയസ് വരെയുള്ള 14 പേരും 26 മുതൽ 48 വയസ് വരെയുള്ള 22 പേരുമാണ് പ്രതികളായിട്ടുള്ളത്. സബ് ഡിവിഷൻ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സൈബർ പോലീസ് ഉദ്യോഗസ്ഥരുമടങ്ങിയ സ്പെഷൽ ടാസ്ക് ഫോഴ്സാണ് ഓപറേഷൻ നടത്തിയത്.
Tags : Operation CY Hunt Local News Nattuvishesham Malappuram